ലോർഡ്‌സ് : കമന്റേറ്റർമാരുടെ വിമർശം മികച്ച ഇന്നിംഗ്‌സ് പടുത്തുയർത്താൻ വാലറ്റക്കാരെ പ്രചോദിപ്പിച്ചതാണ് വിജയത്തിന് ആക്കം കൂട്ടിയതെന്ന് ഇന്ത്യൻ ക്രികറ്റ് ടീം ക്യാപ്ടൻ വീരാട് കോഹ്‌ലി. ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് വിജയത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോഹ്‌ലി.
രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച നേരിട്ട സമയത്ത് അവസാന വിക്കറ്റുകളിൽ കളിക്കാനെത്തുന്നവർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന വിമർശനം കമന്റേറ്റർമാർ ഉന്നയിച്ചിരുന്നു. ഇതിനോട് മത്സരത്തിനുശേഷം പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ.
ഒൻപതാം വിക്കറ്റിൽ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ചേർന്ന് പുറത്താകാതെ നേടിയ 89 റൺസ് കൂട്ടുകെട്ട് വിമർശകർക്കുള്ള ചുട്ട മറുപടിയാണെന്നും അവരുടെ വാദങ്ങളുടെ മുനയൊടിച്ചെന്നും ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു. മത്സരത്തിൽ വാലറ്റക്കാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ചേർന്നുള്ള കൂട്ടുകെട്ട് 272 റൺസ് എന്ന ഭേദപ്പെട്ട സ്‌കോറിൽ ഇന്ത്യയെ എത്തിച്ചു.
ഷമി 70 പന്തിൽ നിന്നും 56 നേടിയപ്പോൾ 64 പന്തിൽ നിന്നും 34 റൺസ് ബുംറയും നേടി. ഇംഗ്ലണ്ടിനെ 120 റൺസിൽ ഒതുക്കിയ ബൗളർമാരെയും കോഹ്‌ലി അഭിനന്ദിച്ചു. കളിക്കളത്തിലെ തന്ത്രങ്ങൾക്ക് പാളിച്ചപറ്റിയെന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും പ്രതികരിച്ചു.
Comments