ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷം ഒരു കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്ന് മമതാ ബാനർജി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ വൈകിട്ട് വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ വെർച്ച്വൽ യോഗത്തിലാണ് മമതയുടെ പരാമർശം.
എങ്ങിനെയാണ് എല്ലാ പ്രസ്ഥാനങ്ങളും ബിജെപിയെ പിന്തുണയ്‌ക്കുന്നതെന്ന ആശങ്ക യോഗത്തിൽ പാർട്ടികൾ ഉന്നയിച്ചു. തുടർന്നാണ് പ്രതിപക്ഷത്തിന്റെ ഒരു മുഖ്യഗ്രൂപ്പ് രൂപീകരിക്കണമെന്ന ആശയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മുന്നോട്ടുവച്ചത്. മൂന്ന്-നാല് ദിവസങ്ങൾ കൂടുമ്പോൾ കോർ ഗ്രൂപ്പംഗങ്ങൾ കൂടിക്കാഴ്ച നടത്തണമെന്നും സാഹചര്യങ്ങൾ വിലയിരുത്തണമെന്നും മമത ആവശ്യപ്പെട്ടതായി എൽജെഡി നേതാവ് ശരദ് യാദവ് അറിയിച്ചു.
കോൺഗ്രസ് പാർട്ടിയാണ് രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി. അതിനാൽ ഇത്തരമൊരു കോർ ഗ്രൂപ്പ് രൂപീകരിച്ചാൽ സോണിയയോ രാഹുലോ ആയിരിക്കും അദ്ധ്യക്ഷത വഹിക്കുക. യോഗത്തിൽ പങ്കെടുത്ത എല്ലാവരുടെയും നിർദേശം അതുതന്നെയായിരിക്കുമെന്നും ശരദ് യാദവ് പറഞ്ഞു.
മോദിയെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്ന ചർച്ചയിൽ കോൺഗ്രസ് ഉൾപ്പെടെ 19 രാഷ്‌ട്രീയ പാർട്ടികളാണ് പങ്കെടുത്തത്. മമതാ ബാനർജി, ഉദ്ധവ് താക്കറെ, എംകെ സ്റ്റാലിൻ, ഹേമന്ത് സോറൻ, ശരദ് പവാർ, സീതാറാം യെച്ചൂരി മെഹബൂബ മുഫ്തി, തേജസ്വി യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ വെർച്ച്വൽ കൂടിക്കാഴ്ചയുടെ ഭാഗമായി.
Comments