ന്യൂഡൽഹി : ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിന് അഫ്ഗാനിസ്താനെ ഉദാഹരണമായി കാട്ടിയ പിഡിപി നേതാവ് മെഹബൂബ മുഫ്തിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാജ്യത്തിന്റെ താത്പര്യങ്ങൾക്കെതിരെ അഭിപ്രായ പ്രകടനം നടത്തുന്നത് മുഫ്തിയുടെ പഴയ ശീലമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ആർട്ടിക്കിൾ 370 എന്നെന്നേക്കുമായി ഇല്ലാതാക്കിയെന്ന് അവർ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുമായി കേന്ദ്ര സർക്കാർ തുടർച്ചയായി സംസാരിക്കുന്നുണ്ട്. എന്നാൽ മുഫ്തിക്ക് മറ്റെവിടെയെങ്കിലും സംസാരിക്കാനാണ് താത്പര്യം. ജമ്മു കശ്മീരിന്റെ അമിതാധികാരം എന്നെന്നേക്കുമായി ഇല്ലാതായിക്കഴിഞ്ഞു എന്ന് മുഫ്തി മനസിലാക്കണമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
അഫ്ഗാനിസ്താനിലെ സ്ഥിതിയിൽനിന്ന് കേന്ദ്രസർക്കാർ പാഠം ഉൾക്കൊള്ളണമെന്നും ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നുമാണ് മുഫ്തി പറഞ്ഞത്. ജമ്മു കശ്മീരിലെ ജനങ്ങളുടെ ക്ഷമ ഇല്ലാതാകുന്ന ദിവസം നിങ്ങൾ നശിക്കും. കശ്മീരികളുമായി ചർച്ച നടത്തണമെന്നു കൊള്ളയടിച്ചതെല്ലാം തിരികെ നൽകണമെന്നും മുഫ്തി പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തണമെന്നും അല്ലെങ്കിൽ അയൽ രാജ്യമായ അഫ്ഗാനിസ്താന്റെ അവസ്ഥ നേരിടേണ്ടിവരുമെന്നുമാണ് മുഫ്തി പരോക്ഷമായി പറഞ്ഞത്.
Comments