ലണ്ടൻ: ചെൽസിയിലേക്കുളള രണ്ടാം വരവ് ഗംഭീരമാക്കി ലുക്കാക്കു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിനെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ചെൽസി ജയിച്ചു. ഇന്റർ മിലാനിൽ നിന്ന് ചെൽസിയിലേക്ക് മടങ്ങി എത്തിയ ബെൽജിയൻ താരം ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി ആരാധകരുടെ മനം കവർന്നു.
ആഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 15ാം മിനിട്ടിൽ ലുക്കാകു ടീമിനെ മുന്നിലെത്തിച്ചു. ലുക്കാകുവിന്റെ നിരന്തര ആക്രമണത്തിൽ ആഴ്‌സണലിന്റെ പ്രതിരോധനിര വിരണ്ടു. റീസ് ജെയിംസ് 35ാം മിനിറ്റിൽ രണ്ടാം ഗോൾ നേടിയതിലൂടെ ചെൽസി പട്ടിക പൂർത്തിയാക്കി. 77ാം മിനിറ്റിൽ ലുക്കാക്കു രണ്ടാം ഗോൾ നേടുമെന്ന് തോന്നിച്ചെങ്കിലും ആഴ്‌സണലിന്റെ ഗോൾ കീപ്പർ ബെർണ്ട് ലെനോ രക്ഷപ്പെടുത്തി. ലീഗിലെ രണ്ട് മത്സരങ്ങളിലും തോറ്റ ആഴ്‌സണലിന് ഒറ്റ പോയിന്റും നേടാനായിട്ടില്ല.
ഇന്റർ മിലാനിൽ നിന്ന് 135 ദശലക്ഷം ഡോളർ(ഏകദേശം 1001 കോടി രൂപ) നൽകിയാണ് ലുക്കാകുവിനെ ചെൽസിയിലെത്തിച്ചത്. 2011-2014 സീസണിൽ ചെൽസിക്ക് വേണ്ടി ബൂട്ടണിഞ്ഞ ലുക്കാകു പിന്നീട് വെസ്റ്റ് ബ്രോംവിച്ച്, എവർട്ടൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് കളിച്ചശേഷമാണ് ഇന്ററ്ററിലെത്തിയത്. ഇറ്റാലിയൻ സിരി എ ലീഗിലെ മികച്ച പ്രകടനമാണ് ബെൽജിയൻ താരത്തെ വീണ്ടും ചെൽസിയിലെത്തിക്കാൻ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്.
Comments