കൊച്ചി : പിഎച്ച്ഡി ഗവേഷണപ്രബന്ധം പുസ്തക രൂപത്തിൽ പുറത്തിറക്കാനുള്ള ആലോചനയുമായി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം. ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ചിന്ത വ്യക്തമാക്കി. നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിലാണ് ചിന്തയ്‌ക്ക് ഡോക്ടറേറ്റ് ലഭിച്ചത്.
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ആണ് അടുത്ത ലക്ഷ്യം. കോളേജ് അദ്ധ്യാപികയാകുകയാണ് ജീവിതാഭിലാഷം. ജെആർഎഫ് യോഗ്യത നേടിയ ശേഷം ചില കോളേജുകളിൽ അദ്ധ്യാപക അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. കുറച്ചുകാലം വിദ്യാർത്ഥികൾക്കായി കേരള സർവ്വകലാശാലയുടെ വിദൂരവിദ്യാഭ്യാസത്തിന്റെ കോണ്ടാക്ട് ക്ലാസുകൾ എടുത്തിരുന്നു. തന്റെ ക്ലാസുകളിൽ പഠിച്ച വിദ്യാർത്ഥികൾ ടീച്ചറേയെന്നു വിളിക്കുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്. പഠനത്തിനും, ജോലിയ്‌ക്കും ഒപ്പം പൊതുപ്രവർത്തനവും മുന്നോട്ടുകൊണ്ടുപോകുമെന്നും ചിന്ത പറഞ്ഞു.
ഡോക്ടറേറ്റ് ലഭിച്ചതിന് പിന്നാലെ ജെആർഎഫ് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സത്യമല്ലാത്തതു കൊണ്ടാണ് ആരോപണങ്ങളോട് പ്രതികരിക്കേണ്ടെന്ന് തീരുമാനിച്ചത്. തന്നെ വിളിച്ച് കാര്യങ്ങൾ ആരാഞ്ഞവരോട് സത്യമെന്തെന്ന് വിശദീകരിച്ചിട്ടുണ്ട്. പിഎച്ച്ഡി പാർട്ട് ടൈം ആക്കിയതിന്റെ രേഖകൾ അവർക്ക് അയച്ചുകൊടുത്തെന്നും ചിന്ത വ്യക്തമാക്കി.
Comments