ലഖ്‌നൗ: സർവ്വീസ് ചട്ടം ലംഘിച്ച് താടി വെച്ചതിന് സസ്‌പെൻഷനിലായ പോലീസ് കോൺസ്റ്റബിളിന്റെ ഹർജി ഉത്തർപ്രദേശ് കോടതി തള്ളി. താടി വളർത്താൻ അനുമതി നൽകണമെന്നും തനിക്കെതിരെയുള്ള വകുപ്പുതല നടപടിയും അന്വേഷണവും റദ്ദാക്കണമെന്നുമുള്ള ആവശ്യമാണ് തള്ളിയത്. മുഹമ്മദ് ഫർമാൻ എന്ന പോലീസുകാരനാണ് ഹർജിയുമായെത്തിയത്.
പോലീസ് സേനയ്‌ക്ക് മതേതര പ്രതിച്ഛായയാണ് ഉണ്ടാകേണ്ടതെന്ന അഭിപ്രായത്തോടെയാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചിന്റെ വിധി. നിയമം നടപ്പിലാക്കുന്നതിനുള്ള ഏജൻസി എന്ന നിലയിൽ പോലീസ് സേനയിൽ അച്ചടക്കം ഉണ്ടാകണം. രാജ്യത്തിന്റെ ദേശീയോദ്ഗ്രഥനം ശക്തമാക്കുന്നതിന് സേന മതേതരമാകണമെന്ന നിർബന്ധമുണ്ടെന്ന് ഇസ്ലാം മതവിശ്വാസിയായ പോലീസുകാരന്റെ ഹർജി തള്ളിക്കെണ്ട് കോടതി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 25 -ാം ആർട്ടിക്കിൾ പ്രകാരം താടിവെയ്‌ക്കുന്നത് അനുമതി നൽകാനാവില്ലെന്നും വിധിയിൽ പറഞ്ഞു.
ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാനാണ് ഹർജി തള്ളിയത്. സംസ്ഥാനത്ത് പോലീസുകാർ താടിവെയ്‌ക്കുന്നത് വിലക്കിക്കൊണ്ട് 2020 ൽ ഉത്തർപ്രദേശ് പോലീസ് മേധാവി സർക്കുലർ ഇറക്കി. താടി ഉപേക്ഷിക്കാൻ ഉയർന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാൻ ഇയാൾ തയ്യാറായില്ല.
തന്റെ മതവിശ്വാസം അതിന് അനുവദിക്കുന്നില്ലെന്നും ഉത്തരവ് അനുസരിക്കില്ലെന്നും മുഹമ്മദ് ഫർമാൻ പറഞ്ഞു. തുടർന്ന് ഇയാളെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും വകുപ്പ് തല അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ നടപടിക്കെതിരെയാണ് ഹർജി നൽകിയത്.
Comments