തിരുവനന്തപുരം : കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കാൻ കേരളത്തിന് കൂടുതൽ വാക്സിൻ ഡോസുകൾ നൽകി കേന്ദ്രസർക്കാർ. അധികമായി 6,05,680 ഡോസുകളാണ് സംസ്ഥാനത്തിന് നൽകിയത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.
കൊവാക്സിൻ, കൊവിഷീൽഡ് വാക്സിൻ ഡോസുകളാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ എത്തിയത്. 5,09,400 ഡോസ് കൊവിഷീൽഡ് വാക്സിനും 96,280 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്.
തിരുവനന്തപുരം 1,72,480, എറണാകുളം 2,00,530, കോഴിക്കോട് 1,36,390 എന്നിങ്ങനെയാണ് ലഭിച്ച കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ കണക്കുകൾ. തിരുവനന്തപുരം 32,600, എറണാകുളം 37,900, കോഴിക്കോട് 25,780 എന്നിങ്ങനെ കൊവാക്സിൻ ഡോസുകളും ലഭിച്ചു. കേന്ദ്രം നൽകിയതിന് പുറമേ സംസ്ഥാനം വാങ്ങിയ 10 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിനും ലഭ്യമായതായി ആരോഗ്യമന്ത്രി അറിയിച്ചു.
വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 3,13,868 പേർക്ക് വാക്സിൻ നൽകി. 1,143 സർക്കാർ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1519 വാക്സിനേഷൻ കേന്ദ്രങ്ങൾ മുഖേനയാണ് ഡോസുകൾ നൽകിയത്.
ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 2,65,82,188 പേർക്കാണ് വാക്സിൻ നൽകിയത്. ഇതിൽ 1,95,36,461 പേർക്ക് ഒന്നാം ഡോസ് വാക്സിനും, 70,45,727 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷൻ അനുസരിച്ച് 55.19 ശതമാനം പേർക്ക് ഒന്നാം ഡോസും 19.90 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 68.07 ശതമാനം പേർക്ക് ഒന്നാം ഡോസും 24.55 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Comments