കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭീകരവാദികൾ ഭരണം പിടിച്ചെടുത്തതിനെതിരെ ലോകമാകെ പ്രതിഷേധം ഉയരുന്നതിനിടെ ചൈനീസ് അംബാസഡർ താലിബാൻ പ്രതിനിധിയുമായി ചർച്ച നടത്തി. കാബൂളിലെ ചൈനീസ് അംബാസഡർ വാങ് യൂവും ഖത്തറിലുളള താലിബാന്റെ രാഷ്‌ട്രീയകാര്യ ഓഫീസിലെ ഉപമുഖ്യൻ അബ്ദുൾ സലാം ഹനാഫിയുമാണ് ചർച്ച നടത്തിയത്.
ചൈനീസ് എംബസിയുടെയും നയതന്ത്ര പ്രതിനിധികളുടെയും സുരക്ഷ സംബന്ധിച്ച് ചർച്ച നടന്നതായി സൂചനയുണ്ട്. അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിയും, ഉഭയകക്ഷി ബന്ധവും ചൈനയുടെ സാമ്പത്തിക സഹായവും സംബന്ധിച്ച് ഇരുവരും സംസാരിച്ചതായി റിപ്പോർട്ടുണ്ട്.
താലിബാൻ ഭരണത്തെ ചൈന അംഗീകരിചേക്കുമെന്ന് നേരത്തെ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെയാണ് ഇരു വിഭാഗവും തമ്മിലുണ്ടായ ചർച്ചയെന്നതും ശ്രദ്ധേയമാണ്. എന്നാൽ വർധിച്ചുവരുന്ന ഉഭയകക്ഷി ബന്ധത്തിനിടയിലും കിഴക്കൻ തുർക്കിസ്ഥാൻ ഇസ്ലാമിക് പ്രസ്ഥാനവുമായി താലിബാനുളള ബന്ധത്തെ ചൈന ആശങ്കയോടെയാണ് കാണുന്നത്.
ഈ കൂട്ടുകെട്ട് ചൈനയുടെ അഭ്യന്തര സുരക്ഷയ്‌ക്ക് ഭീഷണിയാകുമോയെന്നും ബിജിങ് ആശങ്കപ്പെടുന്നു. ടിയാൻജിനിൽ താലിബാൻ രാഷ്‌ട്രീയ തലവൻ മുല്ല അബ്ദുൾ ഗാനി ബരാദാറുമായി നടക്കുന്ന ചർച്ചയിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇക്കാര്യം ഉന്നയിച്ചേക്കും. താലിബാൻ എല്ലാ ഭീകര സംഘടനകളുമായി ബന്ധം ഉപേക്ഷിച്ചേക്കുമെന്ന് ചൈന പ്രതീക്ഷിക്കുന്നതായി വിദേശകാര്യ വകുപ്പ് ഇറക്കിയ ലഘുലേഖയിൽ വ്യക്തമാക്കുന്നു.
Comments