ലീഡ്‌സ്: ലോർഡ്‌സിലെ ആധികാരികമായ വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ ഇന്ന് ലീഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ പോരാട്ടത്തിനിറങ്ങുന്നു. ടെസ്റ്റിൽ വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര നേടാനാകും. പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റിൽ ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ വിജയ ഇലവനെ നിലനിർത്താനാണ് സാധ്യത.
എന്നാൽ ഹെഡിങ്‌ലി സ്റ്റേഡിയത്തിലെ പിച്ചിലെ പുല്ല് സ്പിന്നിനെ സഹായിക്കാൻ ഇടയുളളതിനാൽ ആർ അശ്വിൻ ടീമിൽ ഇടം പിടിച്ചാലും അത്ഭുതപ്പെടാനില്ല. ഹെഡിങ്‌ലിയിൽ കിഞ്ഞ അഞ്ച് ടെസ്റ്റുകളിൽ 38 വിക്കറ്റുകൾ സ്പിന്നർമാർ നേടിയെന്നതും അശ്വിന് അനുകൂല ഘടകാണ്. എന്നാൽ ഇംഗ്ലീഷ് ടീമിലെ ഇടംകൈയന്മാരായ ഡേവിഡ് മലാൻ, മോയിൻ അലി, സാം കറൻ എന്നിവർ എന്നിവരുടെ സാന്നിധ്യം അശ്വിന് വെല്ലുവിളിയാണ്.
ഇന്ത്യൻ ബാറ്റിങ് നിരയിൽ ചേതേശ്വർ പൂജാരയ്‌ക്ക് പകരം സൂര്യകുമാർ യാദവ് ഇടം പിടിച്ചേക്കുമെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. ബുധനാഴ്ച രാവിലെ പിച്ച് പരിശോധിച്ച ശേഷമായിരിക്കും അന്തിമ ടീമിനെ പ്രഖ്യാപിക്കുക. പിച്ചിലെ പുല്ലിന്റെ ധാരാളിത്വം അത്ഭുതപ്പെടുത്തിയതായി ഇന്ത്യൻ നായകൻ വിരാട് കോലി പറഞ്ഞു.
പിച്ചിന്റെ സ്വഭാവം വിലയിരുത്തിയ ശേഷമായിരിക്കും ടീമിന്റെ പ്രഖ്യാപനമുണ്ടാകൂവെന്നും കോലി വ്യക്തമാക്കി. എന്നാൽ ലോർഡ്‌സിൽ വിജയം സമ്മാനിച്ച നാല് പേസ് ബൗളർമാരെ നിലനിർത്താൻ തന്നെയാണ് ഇന്ത്യൻ നായകന് താൽപര്യം. പേസ് ബൗളർമാരുടെ മികച്ച പ്രകടനമാണ് രണ്ടാമത്തെ ടെസ്റ്റിൽ ഇന്ത്യക്ക് 151 റൺസിന്റെ മിന്നുന്ന വിജയം നേടി കൊടുത്തത്. എന്നാൽ ഇഷാന്ത്ശർമ്മയ്‌ക്ക് പകരം ഹനുമാ വിഹാരിയെയും പരിഗണിക്കുന്നുണ്ട്.
ലോർഡ്‌സ് ടെസ്റ്റിലെ പരാജയം ഇംഗ്ലീഷ് ടീമിന് വലിയ സമർദമാണുണ്ടാക്കുന്നത്. അതിനാൽ ലീഡ്‌സ് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ടിനെ സംബന്ധിച്ചെടുത്തോളം ജീവൻമരണ പോരാട്ടമാണ്. ഇടം കൈയൻ ബാറ്റ്‌സ്മാൻ ഡേവിഡ് മാലൻ, പേസ് ബൗളർ സാഖിബ് മഹ്‌മൂദ് എന്നിവരെ ടീമിൽ എടുത്തിട്ടുണ്ട്.
Comments