തിരുവനന്തപുരം: പ്രണയാർദ്രതതയുടെ ഭാവഗായകൻ ജി. വേണുഗോപാലും മകനും ചേർന്ന് ആലപിച്ച ‘മെലഡി ടു’ വിന് സാമൂഹ്യമാദ്ധ്യമങ്ങളിൽ മികച്ച പ്രതികരണം. പശ്ചാത്തല സംഗീതത്തിനായി പുതിയ കാലഘട്ടത്തിലെ സംഗീത ഉപകരങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും പഴയ പാട്ടിന്റെ തനിമ ചോരാതെയാണ് ചിട്ടപ്പെടുത്തിയത്.
ഇതുതന്നെയാണ് മികച്ച പ്രതികരണത്തിനുള്ള പ്രധാന കാരണവും. ഹൃദയവേണു ക്രിയേഷൻസ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് മകൻ അരവിന്ദുമായി ചേർന്നുള്ള പാട്ടുകൾ പുറത്തിറങ്ങുന്നത്.
വേണുഗോപാൽ ആലപിച്ച ക്ലാസിക് മലയാളം ഗാനങ്ങൾ മ്യൂസിക് സീരീസിൽ ഉൾപ്പെടുത്തും. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനമായ ‘മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ’ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
1989 ൽ പുറത്തിറങ്ങിയ സ്വാഗതം എന്ന സിനിമയിലെ ഗാനമാണിത്. ബിച്ചു തിരുമലയുടെ വരികൾക്ക് രാജാമണിയാണ് ഈണം നൽകിയത്. വേണുഗോപാലിനൊപ്പം എം. ജി. ശ്രീകുമാറും മിൻമിനിയും ചേർന്നാണ് സിനിമയിൽ ഈഗാനം പാടിയത്.
ആറുപാട്ടുകളാണ് മ്യൂസിക് സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഓരോന്നും രണ്ടാഴ്ചയുടെ ഇടവേളകളിലായി റിലീസ് ചെയ്യാനാണ് തീരുമാനം. വേണുഗോപാൽ ആലപിച്ച ജനപ്രിയ ഗാനങ്ങൾ പുതിയ പശ്ചാത്തല സംഗീതത്തിന്റെ സഹായത്തോടെ സംഗീത പ്രേമികൾക്ക് ആസ്വദിക്കാനാവും.
മലയാള സിനിമാ പിന്നണി ഗാനരംഗത്ത് വേണുഗോപാലിന്റെ മകൻ അരവിന്ദും ഇപ്പോൾ സജീവമാണ്. വരനെ ആവശ്യമുണ്ട്, ലൂക്ക, സൺഡെ ഹോളിഡേ, ഏയ്ഞ്ചൽ, ട്രെയിൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ ഗാനം ആലപിച്ചു. 2014 ൽ പുറത്തിറങ്ങിയ ട്രെയിൻ ആണ് ആദ്യ ചിത്രം.
Comments