ലക്‌നൗ : ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ച അലിഗഡ് മുസ്ലീം സർവ്വകലാശാല വൈസ് ചാൻസലർക്കെതിരെ തീവ്ര ഇസ്ലാമിക വിദ്യാർത്ഥികൾ. വൈസ് ചാൻസലർ താരിക് മൻസൂറിനെതിരെ ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ പോസ്റ്ററുകൾ പതിപ്പിച്ചു. രാവിലെയോടെയാണ് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചത്.
ഒരു ക്രിമിനലിന് വേണ്ടി പ്രാർത്ഥിക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണെന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകൾ. വിസിയുടെ നടപടി നാണക്കേട് ഉണ്ടാക്കുന്നത് മാത്രമല്ല മറിച്ച് മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് പോസ്റ്ററിൽ പറയുന്നു. ബാബറി മസ്ജിദ് തകർത്തതിലെ പ്രധാന പ്രതിയാണ് കല്യാൺ സിംഗ്.വിസിയുടെ പ്രവൃത്തി സർവ്വകലാശാലയിലെ സാഹോദര്യത്തിന് മങ്ങലുണ്ടാക്കി. വിസിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. അലിഗഡ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളും ചരിത്രവും ഇതിന് മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ പറയുന്നു.
ഞായറാഴ്ചയാണ് മുൻ ഗവർണർ കൂടിയായ കല്യാൺ സിംഗ് അന്തരിച്ചത്. ഇതിന് പിന്നാലെ വിസി സർവ്വകലാശാല വെബ്‌സെറ്റിൽ അനുശോചന കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് തീവ്ര ഇസ്ലാമിക വിദ്യാർത്ഥികളെ ചൊടിപ്പിച്ചത്. ഉത്തർപ്രദേശിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് കല്യാൺ സിംഗെന്നും അദ്ദേഹത്തിന്റെ വേർപാട് തീരാ നഷ്ടമാണെന്നുമാണ് വിസി പറഞ്ഞത്.
Comments