ബെംഗളൂരു : മൈസൂരു കൂട്ടബലാത്സംഗ കേസിലെ പെൺകുട്ടിയോട് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വിവാദ പരാമർശം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വൈകിട്ട് ഏഴ് മണിക്ക് അവിടെ എന്തു ചെയ്യുകയായിരുന്നുവെന്ന പെൺകുട്ടിയോടുള്ള ആഭ്യന്തര മന്ത്രിയുടെ ചോദ്യം തീർത്തും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അരഗ ജ്ഞാനേന്ദ്രയുടെ പരാമർശത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു.
പെൺകുട്ടിയെക്കുറിച്ച് ആഭ്യന്തര മന്ത്രി നടത്തിയ അഭിപ്രായ പ്രകടനത്തിനോട് യോജിക്കാനാകില്ല. സംഭവത്തിൽ അദ്ദേഹത്തിനോട് ഉടൻ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രിയുടെ പരാമർശത്തിനെ പിന്തുണയ്‌ക്കാൻ ഒരിക്കലും സർക്കാരിനാകില്ല. കേസിലെ പുരോഗതികൾ സംബന്ധിച്ച വിവരങ്ങൾ തൽക്ഷണം അറിയിക്കണമെന്നാണ് പോലീസിന് നൽകിയ നിർദേശം. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രിയുടെ വിഷയത്തിൽ ബിജെപി നേതാവ് എസ് പ്രകാശും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എല്ലാ ബലാത്സംഗക്കേസുകളും സെൻസിറ്റീവാണ്. അത്തരം സംഭവങ്ങളിൽ തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെയാകണം പ്രതികരണം. വിഷയത്തെ രാഷ്‌ട്രീയവത്കരിക്കുന്നത് നല്ല പ്രവണതയല്ലെന്നും കോൺഗ്രസ് അതിനാണ് ശ്രമിക്കുന്നതെന്നും എസ് പ്രകാശ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടുണ്ടായ ബലാത്സഗക്കേസിൽ ദേശീയ വനിതാ കമ്മീഷനും ഇടപെടൽ നടത്തിയിരുന്നു. എഡിജിപി പ്രതാപ് റെഡ്ഡിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
വിദ്യാർത്ഥികളായ പെൺകുട്ടിയും സുഹൃത്തും മൈസൂരിലുള്ള ചാമുണ്ഡി ഹിൽസ് സന്ദർശിക്കാൻ പോകവെയാണ് നിർഭാഗ്യകരമായ സംഭവം നടന്നത്. പണം ആവശ്യപ്പെട്ട അജ്ഞാതരായ ആറംഗ സംഘം ഇരുവരെയും ആക്രമിച്ചു. കൂട്ടബലാത്സംഗത്തിന് വിധേയയായ പെൺകുട്ടിയെയും ക്രൂരമായി മർദ്ദിക്കപ്പെട്ട സുഹൃത്തിനെയും പ്രദേശവാസികളാണ് പിന്നീട് ആശുപത്രിയിൽ എത്തിച്ചത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ അറസ്റ്റ് നടക്കുമെന്നുമെന്നുമാണ് വിവരം.
Comments