ഗുവാഹട്ടി : അസമിൽ ഭീകരാക്രമണത്തിൽ അഞ്ച് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ദിമ ഹസാവോ ജില്ലയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
ട്രക്ക് ഡ്രൈവർമാരും സഹായികളുമാണ് ഭീകരാക്രമണത്തിന് ഇരകളായത്. ദിംസ് നാഷണൽ ലിബറേഷൻ ആർമി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ. പ്രദേശത്തെ സിമന്റ് ഫാക്ടറിയിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കാൻ സിമന്റും കൽക്കരിയും ട്രക്കുകളിൽ നിറയ്ക്കുന്നതിനിടെയാണ് ഭീകരർ ആക്രമണം നടത്തിയത്.
ഏഴ് ട്രക്കുകളായിരുന്നു ചരക്ക് കൊണ്ടുപോകാനായി ഫാക്ടറിയിൽ എത്തിയത്. ഈ സമയം അവിടേയ്ക്ക് രഹസ്യമായി എത്തിയ ഭീകരർ ട്രക്കുകൾക്ക് തീയിടുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിമന്റ് ഫാക്ടറിയുടമയിൽ നിന്നും ചുങ്കം പിരിക്കാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
Comments