കാബൂൾ: കാബൂൾ വിമാനത്താവളം ലക്ഷ്യമിട്ട് അഞ്ച് റോക്കറ്റാക്രമണങ്ങൾ നടന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ. വിമാനത്താവളത്തിലെ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആക്രമണം തടയുകയായിരുന്നുവെന്ന് അമേരിക്കൻ സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ന് രാവിലെ അഞ്ചോളം റോക്കറ്റുകളാണ് വിമാനത്താവളം തകർക്കാർ ലക്ഷ്യമിട്ട് വന്നത്. നഗരത്തിന്റെ വടക്ക് ഭാഗത്ത് നിന്നാണ് റോക്കറ്റുകൾ എത്തിയതെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അഫ്ഗാനിസ്താനിൽ നിന്ന് യുഎസ് സൈനിക പിന്മാറ്റം പൂർത്തിയാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് വിമാനത്താവളത്തിൽ ഭീകരാക്രമണ ഭീഷണി ഉയരുന്നത്. ഇന്നലെ അമേരിക്കൻ സേനയെ ലക്ഷ്യമിട്ട് പുറപ്പെട്ട ഐഎസ്ഐഎസ് ചാവേർ സംഘത്തെ അമേരിക്ക റോക്കറ്റ് ആക്രമണത്തിൽ വധിച്ചിരുന്നു. ഇക്കാര്യം താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ദിവസം അതീവ ജാഗ്രത പുലർത്തണമെന്നും ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്നും പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് സ്ഫോടന പരമ്പര.
വ്യാഴാഴ്ച്ച വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിൽ ഐഎസ് ഭീകരർ നടത്തിയ ഇരട്ട ചാവേർ ആക്രമണത്തിൽ 13 യുഎസ് സൈനികർ അടക്കം 182 പേരാണ് കൊല്ലപ്പെട്ടത്. 31ന് യുഎസ് സേന അഫ്ഗാൻ വിടും. ഇതിന് മുന്നോടിയായി അഫ്ഗാനിസ്താനിലെ രക്ഷാദൗത്യം അമേരിക്ക അവസാനിപ്പിച്ചിട്ടുണ്ട്. ഇനി വിദേശപൗരന്മാരെ മാത്രമെ കൊണ്ടുപോകൂ എന്ന് പെന്റഗണും വ്യക്തമാക്കിയിട്ടുണ്ട്. ആയിരക്കണത്തിന് അഫ്ഗാനികൾ ഇപ്പോഴും വിമാനത്താവളത്തിന് പുറത്ത് കാത്തുകിടക്കുകയാണെന്നാണ് വിവരം.
Comments