കൊച്ചി : പാകിസ്താൻ അതിർത്തിയിൽ നിന്നും ശ്രീലങ്കയിലേക്ക് ലഹരിവസ്തുക്കളും ആയുധവും കടത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ച് എൻഐഎ. ഇതിന്റെ ഭാഗമായി കൊച്ചി യൂണിറ്റിലെ പ്രത്യേക സംഘം ചെന്നൈയിൽ എത്തി. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നതിന് വേണ്ടിയാണ് എൻഐഎ സംഘം തമിഴ്നാട്ടിൽ എത്തിയത്.
മുൻ എൽടിടിഇ നേതാക്കളെ കേന്ദ്രീകരിച്ചാണ് എൻഐഎ അന്വേഷണം നടത്തുന്നത്. സംഭവത്തിൽ അറസ്റ്റിലായ പ്രതികളിൽ നിന്നും എൽടിടി നേതാക്കളാണ് ലഹരി./ ആയുധക്കടത്തിന് പിന്നിലെന്ന വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ശ്രീലങ്കൻ പൗരനായ സുരേഷ് രാജ് , സഹോദരൻ ശരവണൻ, സുഹൃത്ത് രമേശ് എന്നിവരാണ് കേരളത്തിൽ പിടിയിലായത്. തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെയായിരുന്നു ഇവരെ പിടികൂടിയത്. മൂന്ന് പേരും ലഹരിക്കടത്തിനായി ഒരു വർഷത്തോളം കേരളത്തിൽ ഒളിച്ച് താമസിച്ചതായാണ് വിവരം.
കഴിഞ്ഞ മാസമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേരെയും പിടികൂടിയത്. ഏപ്രിലിൽ ശ്രീലങ്കയിലേക്ക് പോകുകയായിരുന്ന ബോട്ടിൽ നിന്നും വൻ ആയുധ ശേഖരവും, ലഹരി വസ്തുക്കളും കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ലഹരിക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
സുരേഷ് രാജ് രാഷ്ട്രീയ നേതാക്കളുടെ ബിനാമിയാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
ശ്രീലങ്കൻ – തമിഴ്നാട് രാഷ്ട്രീയ നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.
ഇയാൾ കേരളം, തമിഴ്നാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻ ഹവാലാ ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട തെളിവുകളും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.
Comments