തിരുവന്തപുരം: ഓൺലൈൻ പണതട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ പോലീസിന്റെ കോൾ സെന്റർ നിലവിൽ വന്നു. തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് 155260 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതിപ്പെടാം. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് കോൾസെന്റർ ഉദ്ഘാടനം ചെയ്തു.
സൈബർ തട്ടിപ്പുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് കോൾ സെന്റർ ആരംഭിച്ചത്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് കാലതാമസമില്ലാതെ പരാതികൾക്ക് പരിഹാരം ലഭിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ്ങ് ആൻഡ് മാനേജ്‌മെന്റ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും വിളിക്കാവുന്ന കേന്ദ്രീകൃത കോൾസെന്റർ സംവിധാനം പ്രവർത്തിക്കുക.
തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാലുടനെ പരാതി നൽകാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. കോൾസെന്റർ വഴി ലഭിക്കുന്ന പരാതികൾ നാഷണൽ സൈബർക്രൈംറിപ്പോർട്ടിങ് പോർട്ടൽ വഴി ബാങ്ക് അധികാരികളെ അടിയന്തിരമായി അറിയിച്ച് പണം കൈമാറ്റം ചെയ്യുന്നത് തടയും. തുടർന്ന് പരാതികൾ സൈബർ പോലീസ് സ്‌റ്റേഷനിലേയ്‌ക്ക് കൈമാറി കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്ന എന്ന് രീതിയിലാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
Comments