ബ്രസീലിയ : ലോകത്തെ മുഴുവനായി പിടിച്ചു കുലുക്കിയ മഹാമാരിയാണ് കൊറോണ. വൈറസ് വ്യാപനം ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുന്നു. വാക്സിന്റെ കണ്ടുപിടിത്തം രോഗവ്യാപന തോതിൽ വ്യത്യാസമുണ്ടാക്കിയിട്ടും മഹാമാരിയെ പൂർണമായി തുടച്ചു നീക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ഇത് സാദ്ധ്യമാക്കാൻ ലോകം മുഴുവൻ ഓരോരോ പരീക്ഷണങ്ങളിലാണ്.
ഇത്തരത്തിൽ ബ്രസീലിലെ ഒരുകൂട്ടം ഗവേഷകർ നടത്തിയ പരീക്ഷണവും, അതിന്റെ ഫലവുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. അണലി വിഷം കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സൈന്റിഫിക് ജേണൽ ആയ മോളിക്യൂൾസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുരങ്ങുകളിലായിരുന്നു അണലി വിഷം ഉപയോഗിച്ചുള്ള പരീക്ഷണം. ജരാരകുസ് പിറ്റ് വൈപ്പർ എന്നയിനം അണലിയുടെ വിഷമായിരുന്നു പരീക്ഷണത്തിനായി ഉപയോഗിച്ചത്. പരീക്ഷണത്തിൽ കൊറോണ വൈറസിനെ ഫലപ്രദമായി ചെറുക്കാൻ കഴിയുമെന്ന് കണ്ടെത്തിയതായി ജേണലിൽ വ്യക്തമാക്കുന്നു. 75 ശതമാനം ഫലപ്രാപ്തിയാണ് പരീക്ഷണത്തിൽ ലഭിച്ചത്.
കൊറോണ വൈറസിനെതിരെ പ്രോട്ടീൻ നിർമ്മിക്കാൻ അണലി വിഷത്തിലെ തന്മാത്രകൾക്ക് കഴിവുണ്ടെന്ന് കണ്ടെത്തിയതായി ജേണലിന്റെ ലേഖകരിൽ ഒരാളായ പ്രൊഫസർ റഫേൽ ഗുയ്ദോ പറയുന്നു. കൊറോണ വൈറസിന്റെ ഉത്പാദനത്തിന് കാരണമാകുന്ന എൻസൈമുകൾക്കെതിരെ പ്രവർത്തിക്കാൻ അണലി വിഷത്തിന് കഴിയുന്നു. മറ്റ് കോശങ്ങളെ ബാധിക്കാതെ കൊറോണ ബാധിച്ച കോശങ്ങളിൽ മാത്രമേ ഇത് പ്രവർത്തിക്കുകയുള്ളൂ. എന്നാൽ ഇത് മനുഷ്യരിൽ പരീക്ഷിക്കുന്ന ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും ഗുയ്ദോ വ്യക്തമാക്കി.
ബ്രസീലിൽ ധാരാളമായി കാണപ്പെടുന്ന അണലി വർഗ്ഗമാണ് ജരാരകുസ് പിറ്റ് വൈപ്പർ. ആറടിയോളം നീളമുള്ള ഇവ രാജ്യത്തെ ഏറ്റവും നീളം കൂടിയ പാമ്പുകളിൽ ഒന്നുകൂടിയാണ്.
Comments