ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരുൾപ്പെടെ എഴ് പേരെ കൂടി മോചിപ്പിച്ചു. ബാക്കിയുള്ള 17 ജീവനക്കാരെ മോചിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ന് മോചിപ്പിക്കപ്പെട്ട ഇന്ത്യക്കാർ ഇതിനോടകം ഇന്ത്യയിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
പോർച്ചുഗീസ് പതാകയുള്ള MSC ഏരീസ് ചരക്കുകപ്പലിന് ഇസ്രായേലുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിൽ ഏപ്രിൽ 13നായിരുന്നു ഇറാനിലെ റെവലൂഷണറി ഗാർഡ് പിടിച്ചെടുത്തത്. ഹമാസ്-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇറാന്റെ നടപടി. ദുബായിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ചായിരുന്നു ഇറാൻ സൈന്യത്തിന്റെ അധീനതയിലായത്. ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. സോഡിയാക് മാരിടൈമിന്റെ ഉടമസ്ഥരിൽ ഒരാൾ ഇസ്രായേലി വ്യവസായിയാണ്.
ക്രൂ അംഗങ്ങളിലുണ്ടായിരുന്ന ഏക വനിതാ കേഡറ്റായ മലയാളി ആൻ ടെസ ജോസഫിനെ ഏപ്രിൽ 18-ന് മോചിപ്പിച്ചിരുന്നു. ടെഹ്റാനിലെ ഇന്ത്യൻ സംഘവും ഇറാൻ സർക്കാരും നടത്തിയ ചർച്ചകൾ ഫലം കണ്ടതോടെയാണ് ടെസയുടെ മോചനം യാഥാർത്ഥ്യമായത്. കപ്പലിലുണ്ടായിരുന്ന 25 പേരിൽ 17ഉം ഇന്ത്യക്കാരായിരുന്നു. നിലവിൽ ഇറാന്റെ കസ്റ്റഡിയിൽ 11 ഇന്ത്യക്കാരാണുള്ളതെന്നാണ് വിവരം.