കാബൂൾ: ചൈനയെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളി എന്ന് വിശേഷിപ്പിച്ച് താലിബാൻ ഭീകരർ. അഫ്ഗാനിസ്ഥാൻ പുനർനിർമ്മിക്കുന്നതിനായും, യുദ്ധത്തിൽ തകർന്ന രാജ്യത്തെ, പട്ടിണിയിൽ നിന്നും സാമ്പത്തിക തകർച്ചയുടെ ഭീതിയിൽ നിന്നും ഉയർത്തുന്നതിനായി ചൈനയുടെ പിന്തുണ അനിവാര്യമാണെന്നും താലിബാൻ വ്യക്തമാക്കി. റഷ്യയെയും ഒരു പ്രധാന പങ്കാളിയായി കാണുന്നുവെന്നും മോസ്കോയുമായി നല്ല ബന്ധം നിലനിർത്തുമെന്നും ഭീകരർ കൂട്ടിച്ചേർത്തു.
തുറമുഖങ്ങൾ, റെയിൽവേകൾ, റോഡുകൾ, എന്നിവയുടെ ഒരു വലിയ ശൃംഖലയിലൂടെ ചൈനയെ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവയുമായി ബന്ധിപ്പിക്കുന്ന വൺ ബെൽറ്റ്, വൺ റോഡ് സംരംഭത്തെ പിന്തുണയ്ക്കുന്നുവെന്ന് താലിബാൻ വക്താവ് സബിയുളള മുജാഹിദ് അറിയിച്ചു.
അഫ്ഗാനിൽ താലിബാൻ നേതൃത്വത്തിന് സഹായം നൽകുന്നത് ചൈനയാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. അഫ്ഗാന്റെ മണ്ണ് ഉപയോഗിച്ച് ഇന്ത്യയെ പ്രതിരോധിക്കുക കൂടിയാണ് ചൈന ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് നയതന്ത്ര വിദഗ്ധരും സൂചന നൽകിയിരുന്നു. മുൻനിര രാജ്യങ്ങൾ അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതിനെ അപലപിച്ചപ്പോൾ ചൈന ഇക്കാര്യത്തിൽ മൗനം പാലിച്ചതും സംശയം ബലപ്പെടുത്തിയിരുന്നു.
ചൈനയെ കടത്തിവെട്ടുന്ന തരത്തിൽ ഇന്ത്യ ഇതര രാജ്യങ്ങളുമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വ്യാപാര ബന്ധത്തിന് തടയിടുകയാണ് ചൈനയുടെ പ്രധാന ഉദ്ദേശ്യം. അഫ്ഗാനിൽ ഇന്ത്യ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും താലിബാൻ നേതൃത്വത്തെ ഇന്ത്യയ്ക്കെതിരേ തിരിക്കാനും ചൈന ലക്ഷ്യമിടുന്നുണ്ടെന്നാണ് നയതന്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഇതിനിടയിലാണ് ചൈന നിർണായക പങ്കാളിയാണെന്നും ചൈനയുടെ സഹായം അനിവാര്യമാണെന്നും താലിബാൻ നേതൃത്വം വ്യക്തമാക്കുന്നത്.
Comments