ശ്രീനഗർ : വിഘടനവാദി നേതാവ് സയ്യ്ദ് അലി ഷാ ഗിലാനിയുടെ മൃതദേഹത്തിൽ പാകിസ്താൻ പതാക പുതപ്പിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. രാജ്യദ്രോഹകുറ്റത്തിനാണ് കേസ് എടുത്തത്. പോലീസിന് കൈമാറുന്നതിന് മുൻപ് മൃതദേഹത്തിൽ പാക് പതാക പുതപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്നാണ് നടപടി.
രാവിലെയോടെയാണ് വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കാൻ ആരംഭിച്ചത്. ഗിലാനി മരിച്ചതിന് പിന്നാലെ സുരക്ഷയുടെ ഭാഗമായി ഇന്റർനെറ്റ് ഫോൺ സേവനങ്ങൾ വിച്ഛേദിച്ചിരുന്നു.വെള്ളിയാഴ്ച അർദ്ധ രാത്രിയോടെയാണ് ഇത് അധികൃതർ പുന:സ്ഥാപിച്ചത്. ഇതിന് ശേഷമായിരുന്നു വീഡിയോ പ്രത്യക്ഷപ്പെട്ടത്.
അടച്ച മുറിയ്‌ക്കുള്ളിൽവെച്ച് ഗിലാനിയുടെ മൃതദേഹത്തിൽ പാക് പതാക പുതപ്പിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. മുറിയ്‌ക്കുള്ളിലെ ചുമരുകളിൽ ഇസ്ലാമിക സൂക്തങ്ങളും മന്ത്രങ്ങളും എഴുതിയിട്ടുണ്ട്. ഗ്രന്ഥങ്ങളും തകിടുകളും കാണാം. മുദ്രാവാക്യങ്ങൾ മുഴക്കിയും ഉച്ചത്തിൽ മന്ത്രങ്ങൾ ചൊല്ലിയുമായിരുന്നു ഇവർ ഗിലാനിയുടെ മൃതദേഹത്തിൽ പാതാക പുതപ്പിച്ചത്.
ഗിലാനിയുടെ കുടുംബത്തിൽ നിന്നും മൃതദേഹം പോലീസ് ഏറ്റുവാങ്ങിയാണ് സംസ്‌കരിച്ചത്. വീട്ടിൽ എത്തിയ പോലീസുകാരോട് കുടുംബം മോശമായി പെരുമാറിയെന്ന് ജമ്മു കശ്മീർ പോലീസ് മേധാവി ദിൽബഗ് സിംഗ് പറഞ്ഞു.
Comments