ന്യൂഡൽഹി: വാഹനം വലുതോ, ചെറുതോ ആവട്ടെ, ഹോണുകൾ വാഹന ഭാഗങ്ങളിൽ ഒഴിച്ചു കൂടാനാവാത്തഘടകമാണ്. എന്നാൽ അന്യാവശ്യമായി അടിച്ച് ഈ ഹോണുകൾ ചില സമയങ്ങളിൽ ശല്യമായി തീരുന്നു. ഇതിനു തടയിടാനുള്ള നീക്കത്തിലാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം.
നിലവിലെ ശബ്ദങ്ങൾക്കു പകരം തബല, വയലിൻ, പുല്ലാങ്കുഴൽ തുടങ്ങിയ സംഗീതോപകരണങ്ങൾ ഹോണുകളാക്കി നിർമ്മിക്കാനാണ് നീക്കം. ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദം ഉൾപ്പെടുന്ന ഹോണുകൾ ഉപയോഗിക്കാൻ വാഹന നിർമ്മാതാക്കൾക്കും നിർദേശം നൽകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
‘ഞാൻ നാഗ്പൂരിലെ പതിനൊന്നാം നിലയിലാണ് താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ പ്രാണായാമം ചെയ്യുന്നു. എന്നാൽ വാഹനങ്ങളുടെ ഹോൺ പ്രഭാത നിശബ്ദതയെ ശല്യപ്പെടുത്തുന്നു. ഇതിനു ശേഷം, വാഹനങ്ങളുടെ ഹോണുകൾ ശാന്തമാക്കണമെന്ന ചിന്ത മനസ്സിൽ വന്നു. കാർ ഹോണുകളിൽ ഇന്ത്യൻ സംഗീതോപകരണങ്ങളായ തബല, നാദസ്വരം, വയലിൻ, പുല്ലാങ്കുഴൽ തുടങ്ങിയ ഉപകരണങ്ങളുടെ ശബ്ദം ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിച്ചു’;ഗഡ്കരി പറഞ്ഞു.
പുതിയ നിയമങ്ങളിൽ ചിലത് ഓട്ടോ നിർമ്മാതാക്കൾക്ക് ബാധകമാണ്. അതിനാൽ, വാഹനം നിർമ്മിക്കുമ്പോൾ, ശരിയായ തരം ഹോൺ ഉണ്ടായിരിക്കും എന്നും ഗഡ്കരി വ്യക്തമാക്കി.
ശബ്ദമലിനീകരണം നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും. ഹോണുകൾ കാതുകൾക്ക് സംഗീതമായിരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിൽ പോലീസ് ഉദ്യോഗസ്ഥർ സൗണ്ട് മീറ്ററുകൾ ഉപയോഗിച്ച് ഹോൺ ശബ്ദം അളക്കാറുണ്ട്. അനുവദനീയമായ തോതിലും അധികമാണ് ഹോൺ ശബ്ദമെങ്കിൽ, പിഴ ഈടാക്കാറുണ്ടെന്നും പറഞ്ഞ അദ്ദേഹം ഈ രീതി എല്ലാ സംസ്ഥാനങ്ങളിലും നടപ്പിൽ വരുത്തണമെന്നും കൂട്ടിച്ചേർത്തു.
Comments