ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം. കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വലായാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്താനിലെ സാഹചര്യങ്ങളും കൊറോണ മഹാമാരിയും ഉച്ചകോടിയിലെ മുഖ്യ ചർച്ചാ വിഷയമാകുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് രണ്ടാം തവണയാണ് ബ്രിക്‌സ് ഉച്ചകോടിയുടെ അദ്ധ്യക്ഷ പദവി അലങ്കരിക്കുന്നത്. 2016 ഗോവയിൽ നടന്ന ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ആദ്യം അദ്ധ്യക്ഷത വഹിച്ചത്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്, റഷ്യൻ പ്രസിഡന്റ് വഌഡിമർ പുടിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്റ് ജയിർ ബൊൽസനാരോ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.
ബഹുമുഖ സംവിധാനത്തിന്റെ പരിഷ്‌കരണം, ഭീകരവാദത്തിനെതിരായ പോരാട്ടം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗം, ആളുകളുടെ പരസ്പര കൈമാറ്റം എന്നീ നാല് മേഖലകൾക്കാണ് ഇന്ത്യ ഉച്ചകോടിയിൽ മുൻഗണന നൽകിയിരിക്കുന്നത്.
Comments