തിരുവനന്തപുരം: സ്ത്രീപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശി വിസ്മയ മരിച്ച സംഭവത്തിൽ ഭർത്താവും ഏകപ്രതിയുമായ കിരൺ കുമാറിനെതിരെ ഇന്ന് കോടതിയിൽ കുറ്റപ്പത്രം സമർപ്പിക്കും. സ്ത്രീധന പീഡനം, സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവ ഉൾപ്പെടെ ഒമ്പത് വകുപ്പുകളാണ് ഭർത്താവ് കിരണിനെതിരെ അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.
നാൽപതിലേറെ സാക്ഷികളും ഇരുപതിലേറെ തൊണ്ടിമുതലുകളും കുറ്റപ്പത്രത്തിൽ ഉൾപ്പെടുന്നു. ഭർത്താവ് കിരൺ ഉപദ്രവിക്കുകയാണെന്ന് തെളിയിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങൾ അടങ്ങുന്ന ഡിജിറ്റൽ തെളിവുകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ വിസ്മയ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
വിസ്മയ മരിച്ച് 90 നാൾ കഴിയുന്നതിന് മുമ്പാണ് ഇന്ന് കുറ്റപ്പത്രം കോടതിയിൽ എത്തുന്നത്. പ്രതി കിരൺ ജാമ്യത്തിലിറങ്ങുന്നത് തടയാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
Comments