തിരുവനന്തപുരം: കെഎസ്ആർടിസി ജിവനക്കാർ പ്രതിസന്ധയിൽ. കെഎസ്ആർടിസിയിലെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. അധികമുള്ള ജീവനക്കാർക്ക് പകുതി ശമ്പളം നൽകി ദീർഘകാല അവധി നൽകുന്ന കാര്യം പരിഗണിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ശമ്പളം നൽകുന്നത് ഉൾപ്പടെ മാസം 100 കോടിയോളം രൂപയാണ് സർക്കാരിനോട് കെഎസ്ആർടിസിക്ക് വേണ്ടി അഭ്യർത്ഥിക്കുന്നത്. 4800 ബസുകൾ പ്രതിദിനം സർവ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് നിലവിൽ 3300ൽ താഴെ ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. വരുമാനത്തിന്റെ ഭൂരിഭാഗവും ഇന്ധനച്ചലവിന് നീക്കിവെക്കേണ്ടി വരുന്നെന്നാണ് ബിജു പ്രഭാകർ പറഞ്ഞത്.
ജൂലൈയിൽ വരുമാനം 51.04 കോടിയായിരുന്നു. ഡീസൽ ചിലവ് 43.70 കോടിയും. ഓഗസ്റ്റിൽ വരുമാനം 75.71 കോടി രൂപയായിരുന്നു. വളരെയധികം ജീവനക്കാർ അധികമായി നിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അധികമുള്ള സ്റ്റാഫിനെ പിരിച്ചുവിടണം. അല്ലെങ്കിൽ 50 ശതമാനം ശമ്പളം കൊടുത്ത് ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ദീർഘകാല അവധി നൽകണമെന്നാണ് നിർദ്ദേശം.
ചെലവ് കുറയ്‌ക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണെന്ന് അംഗീകൃത ട്രേഡ് യൂണിയിനുകളുമായി നടത്തിയ ചർച്ചയിൽ സിഎംഡി അറിയിച്ചു. കെഎസ്ആർടിസി നിലവിൽ നേരിട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്.
ഉച്ച സമയത്ത് യാത്രക്കാർ ഇല്ലാതെയാണ് പല സർവ്വീസുകളും നടത്തുന്നത്. വരുമാനമില്ലാത്ത സർവ്വീസുകൾ ഒഴിവാക്കിയാലേ ഇനി പിടിച്ച് നിൽക്കാനാകൂ എന്നും ബിജു പ്രഭാകർ പറഞ്ഞു.
Comments