സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ദ്വീപിനെ കുറിച്ച് നാം മുമ്പ് കേട്ടിട്ടുണ്ട്. ജപ്പാനിലെ ഒകിനോ ഷിമ എന്ന ദ്വീപാണിത്. എന്നാൽ പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരു ദ്വീപുണ്ട് ആഫ്രിക്കൻ രാജ്യമായ കെനിയയിൽ.
ഉമോജ എന്ന വാക്കിനു സ്വാഹിലി ഭാഷയിൽ ഐക്യമെന്നാണ് അർത്ഥം. ഈ ലോകത്തിൽ ഇങ്ങനെയൊരു സ്ഥലമുണ്ടോയെന്ന് സംശയം തോന്നാം. പുരുഷവിദ്വേഷികളായ സ്ത്രീകളുടെ സ്വപ്നഭൂമിയാണ് ഈ ഗ്രാമമെന്ന് പറയാം. ഈ പെൺഗ്രാമത്തെ സൃഷ്ടിച്ചത് ഒരു പുരുഷാധിപത്യ സമൂഹമാണ്. കാരണം അത്രയും അടിച്ചമർത്തപ്പെട്ടവരായിരുന്നു ആ നാട്ടിലെ സ്ത്രീകൾ. ലൈംഗിക ചൂഷണങ്ങളും ബാലവിവാഹങ്ങളും പുരുഷൻമാരിൽനിന്നുള്ള മർദ്ദനവും ഏറെ സഹിച്ചവരായിരുന്നു മുൻപ് ഇവർ. മാതാപിതാക്കളുടെ സ്വത്തിലുംഅവകാശമുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെയാണ് ആ സംഭവം ഉണ്ടായത്. ബ്രിട്ടീഷ് പട്ടാളം ഗ്രാമത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തു. 1990-ലാണ് സംഭവം. ഇതോടെ ഗ്രാമത്തിലെ പുരുഷൻമാർ ബലാത്സംഗം ചെയ്യപ്പെട്ട തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ചു. ബലാത്സംഗം ചെയ്യപ്പെട്ടതുമൂലം ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയായിരുന്നു റെബേക്ക ലോലോസോലി എന്ന യുവതി. ഇവിടെ വനിതാ മേധാവിത്വ സമൂഹത്തെ വാർത്തെടുക്കാൻ പ്രധാന പങ്കു വഹിച്ചതും റെബേക്ക ആയിരുന്നു. തന്നെ പോലെ നിരവധി പേർ ഉമോജയിലുണ്ടെന്ന് മനസിലാക്കിയ റെബേക്ക ഇവരെ കൂടെ കൂട്ടി എങ്ങനെയും അതിജീവിക്കുമെന്ന് പ്രതിജ്ഞ ചെയ്തു.
റെബേക്ക 50 സ്ത്രീകളെ കൂടെ കൂട്ടി 1990-ൽ ഉമോജ സ്ഥാപിച്ചു. തുടക്കകാലത്ത് 15 സ്ത്രീകളായിരുന്നു കൂട്ടായ്മയിൽ ഉണ്ടായിരുന്നത്. സ്ത്രീകൾക്കൊപ്പം വരുന്ന ആൺകുട്ടികൾ അവർക്ക് 18 വയസ്സ് തികയുമ്പോൾ ആ ഗ്രാമം വിട്ട് പോകണം എന്നാണ് നിയമം.
ആരംഭകാലത്ത് ഇവർ ഒരുപാട് ബുദ്ധിമുട്ടിയെങ്കിലും മനോധൈര്യം വിടാതെ മുന്നോട്ട് പോയി. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ സമ്പാദ്യമോ ഇല്ലാത്ത ഇവർ ഉമോജയെന്ന ഗ്രാമത്തിൽ ഒത്തുകൂടുകയായിരുന്നു.
കൃഷിയായിരുന്നു ഉമോജയുടെ ആദ്യ വരുമാനമാർഗം. പിന്നീട് ഇവർ ആഭരണ നിർമാണത്തിലേക്കും കരകൗശല നിർമാണത്തിലേക്കുമൊക്കെ തിരിഞ്ഞു. ടൂറിസ്റ്റുകളും പതുക്കെ പതുക്കെ ഉമോജയെ തേടിയെത്താൻ തുടങ്ങി. ഗ്രാമത്തെ തേടിയെത്തുന്ന ടൂറിസ്റ്റുകളെ പുരുഷൻമാർ
ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ ഉമോജയിലെ പെണ്ണുങ്ങൾ പ്രതികരിക്കാൻ തുടങ്ങി. പ്രതിരോധം കടുത്തപ്പോൾ പ്രശ്‌നങ്ങൾ സൃഷ്ടിച്ചവർ ഓടിപ്പോയി. ക്രമേണ വിനോദസഞ്ചാരികൾ വീണ്ടുമെത്താൻ തുടങ്ങി.
ഗ്രാമം പ്രശസ്തമായതോടെ സർക്കാർ സഹായങ്ങളും ഇവർക്ക് ലഭ്യമായി തുടങ്ങി. പിന്നീട് ഉമോജ എന്ന ഗ്രാമം സ്ത്രീകൾക്ക് മാത്രമായി എഴുതി നൽകാൻ കെനിയൻ സർക്കാർ തീരുമാനിച്ചു. അങ്ങിനെ പുരുഷൻമാർക്ക് പ്രവേശനമില്ലാത്ത ലോകത്തെ ഏക ഗ്രാമമായി ഉമോജ. വീടുകളിൽ ഒതുങ്ങി കൂടാതെ സ്വാശ്രയത്വത്തിനായവർ നിരന്തരം പോരാടി. ടൂറിസമാണ് ഇപ്പോൾ ഉമോജയുടെ നട്ടെല്ല്.
ഗ്രാമം സന്ദർശിക്കാനെത്തുന്നവർക്ക് ഇവിടെ താമസ സൗകര്യവുമുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ മാത്രമല്ല ഇവിടെയുള്ളത്. പുരുഷാധിപത്യ സമൂഹത്തോട് പ്രതിഷേധമുള്ളവർക്കും വിവാഹം കഴിക്കാൻ താല്പര്യമില്ലാത്തവർക്കും പ്രവേശനമുണ്ട്. ഗാർഹിക പീഡനം അനുഭവിക്കുന്ന കെനിയയിലെ സ്ത്രീകൾക്ക് ഏതു നിമിഷവും ഓടിയെത്താവുന്ന അഭയകേന്ദ്രം കൂടിയാണ് ഉമോജ.
Comments