തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയ നിസാമുദ്ദീൻ തിരുവനന്തപുരം എക്സ്പ്രസ്സിൽ ഇന്ന് കവർച്ച നടത്തിയത് ഉത്തർപ്രദേശ് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ്. അസ്ഗർ പാഷയെന്ന ഇയാൾ ആഗ്രയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ആലപ്പുഴയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നുവെന്നാണ് പരിചയപ്പെടുത്തിയത്.
മോഷണത്തിന് ഇരയായ അമ്മയും മകളും കൈകഴുകാൻ പോയപ്പോൾ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയാണ് ഇയാൾ മോഷണം നടത്തിയത് എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. അസ്ഗർ പാഷ ആഗ്ര മുതൽ കവർച്ചയ്ക്ക് ഇരയായവരുടെ സീറ്റിനടുത്ത് ഉണ്ടായിരുന്നു. വെള്ളം കുടിച്ച ശേഷമാണ് ബോധരഹിതയായതെന്ന് സ്ത്രീകൾ പറയുന്നുണ്ട്.
ഇവരുടെ രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. മോഷണത്തിന് ശേഷം ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. ഈ സാഹചര്യത്തിൽ അന്വേഷണം തമിഴ്നാട് റെയിൽവേ പോലീസിന് കൈമാറും. എസ് 2 കോച്ചിലുണ്ടായിരുന്ന യാത്രക്കാരിയുടെ മൊബൈൽ ഫോണും കള്ളൻ മോഷ്ടിച്ചിരുന്നു. ഈ യാത്രക്കാരിയും ഗുളിക കഴിക്കാൻ കുപ്പിയിൽ വെള്ളം സൂക്ഷിച്ചിരുന്നു.
തിരുവല്ല സ്വദേശികളായ വിജയകുമാരിയേയും മകൾ അഞ്ജലിയേയും കോയമ്പത്തൂർ സ്വദേശിനിയായ ഗൗസല്യ എന്ന സ്ത്രീയേയുമാണ് മയക്കി കിടത്തി കൊള്ളയടിച്ചത്. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനിൽ ബോധരഹിതയായ നിലയിൽ റെയിൽവേ പോലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് റെയിൽവേ പോലീസ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
വിജയകുമാരിയുടേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണ്ണവും രണ്ട് മൊബൈൽ ഫോണും മോഷണം പോയതായാണ് പരാതി. ഗൗസല്യയുടേയും സ്വർണ്ണമാണ് കവർച്ച ചെയ്തത്. ഗൗസല്യ കോയമ്പത്തൂരിൽ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തീവണ്ടിയിൽ പോലീസ് സാന്നിദ്ധ്യമുണ്ടായിരുന്നില്ലെന്നാണ് സൂചന.
Comments