ആലപ്പുഴ : ഏഴ് വയസുള്ള മകന് ഐസ്ക്രീമിൽ വിഷം ചേർത്ത് നൽകിയ ശേഷം അമ്മ തൂങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡിൽ വണ്ടാനം പള്ളിവെളിവീട്ടിൽ മുജീബിന്റെ ഭാര്യ റഹ്മത്ത് (39) ആണ് മരിച്ചത്. മകൻ മുഫാസിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഹോട്ടൽ തൊഴിലാളിയായ ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്താണ് റഹ്മത്ത് മകന് വിഷം കലർത്തിയ ഐസ്ക്രീം നൽകിയത്. മൂത്ത മകൻ വിളിച്ച് പറഞ്ഞതിനെ തുടർന്ന് മുജീബ് വീട്ടിലെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിൽ വെച്ചാണ് റഹ്മത്തും വിഷം കഴിച്ചിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തുന്നത്. മുജീബ് പെട്ടെന്ന് തന്നെ വീട്ടിലെത്തി നോക്കിയപ്പോൾ റഹ്മത്തിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽക്കാർ ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റഹ്മത്ത് ആത്മഹത്യാ പ്രവണതയുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. എട്ടുകൊല്ലമായി മാനസിക വിഭ്രാന്തിക്കു ജില്ലാ ആശുപത്രിയിലെ ചികിത്സയിലാണ്. രണ്ടാഴ്ച മുൻപ് ഇവർ വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചെങ്കിലും മൂത്തമകൾ കണ്ടു കെട്ടഴിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്താക്കി. കുട്ടിയുടെ സ്ഥിതി ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. പുന്നപ്ര പോലീസ് അസ്വാഭാവികമരണത്തിനു കേസെടുത്തു.
Comments