ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർക്ക് ഞെട്ടിക്കുന്ന തോൽവി. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനും സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയ്‌ക്കും തോൽവിയോടെ തുടക്കം. ക്രിസ്റ്റ്യാനോ റൊണാൾഡോ സീസണിൽ എത്തിയ ശേഷമുള്ള ചാമ്പ്യൻസ് ലീഗിലെ ആദ്യമത്സരത്തിൽ മാഞ്ചസ്റ്റർ ജയം കൈവിട്ടത് കാണികളെ നിരാശരാക്കി. ദുർബലരെന്ന കരുതിയ യംഗ് ബോയ്‌സ് 2-1നാണ് യുണൈറ്റഡിനെ അട്ടിമറിച്ചത്. അതേസമയം മെസിയില്ലാത്ത ബാഴ്സലോണയെ 3-0ന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിച്ച് കരുത്തുകാട്ടി.
കളിയുടെ ആദ്യ നിമിഷങ്ങളിൽ തന്നെ ടീമിനെ മുന്നിലെത്തിക്കാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചു. 13-ാം മിനിറ്റിലാണ് ബോക്‌സിലേക്ക് വലതുവിംഗിൽ നിന്നും ഓടിക്കയറിയ പോർച്ചുഗൽ സൂപ്പർ താരം ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ യംഗ് ബോയ്‌സ് കളിപിടിച്ചു. 66-ാം മിനിറ്റിൽ മൗമി നാമേലു യംഗ് ബോയ്‌സിനായി സമനില ഗോൾ നേടി. കളി അവസാനിക്കുന്ന നിമിഷത്തിലെ വിജയ ഗോൾ പിറന്നത് തിയോസണിലൂടെയാണ്.
രണ്ടാം മത്സരത്തിൽ സൂപ്പർ താരങ്ങൾ കളി പിടിക്കുന്നതാണ് ബാഴ്‌സ-ബയേൺ പോരാട്ട ത്തിൽ കണ്ടത്. 34-ാം മിനിറ്റിൽ ജർമ്മൻ താരം തോമസ് മുള്ളറിലൂടെയാണ് മ്യൂണിച്ച് മുന്നിലെത്തിയത്. കളിയുടെ രണ്ടാം മിനിറ്റിലെ ഇരട്ട ഗോളുകളിലൂടെ ലെവൻഡോവ്‌സ്‌കി വിജയം ആധികാരികമാക്കി. 56, 85 മിനിറ്റുകളിലാണ് പോളിഷ് താരം ബാഴ്‌സയുടെ വല കുലുക്കിയത്. മെസി ക്ലബ്ബ് വിട്ട ശേഷമുള്ള ബാഴ്‌സലോണയുടെ മുന്നേറ്റ നിര എത്രകണ്ട് ദുർബലമാണെന്ന് കാണിക്കുന്ന ദയനീയ പ്രകടനമാണ് സ്പാനിഷ് ക്ലബ്ബ് ഇന്നലെ കാഴ്ചവെച്ചത്.
Comments