മുംബൈ: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമീർ ഖാൻ എന്നിവർ സമൂഹത്തിലെ പൊതു പ്രശ്നങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നില്ലെന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടൻ നസറുദ്ദീൻ ഷാ. അഭിപ്രായം പറഞ്ഞാൽ തങ്ങൾക്കെതിരെ വലിയ വിദ്വേഷ പ്രചാരണവും ആക്രമണവും നടക്കുമെന്ന ആശങ്ക കാരണമാണ് ഇവർ മിണ്ടാത്തതെന്ന് നസറുദ്ദീൻ ഷാ പറയുന്നു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
അവർക്കു വേണ്ടി തനിക്ക് സംസാരിക്കാനാകില്ലെന്നും എന്നാൽ എന്തെങ്കിലും പറഞ്ഞാൽ അവർക്ക് നഷ്ടപ്പെടാൻ ഒരുപാട് ഉണ്ടെന്ന് അറിയാമെന്നും നസറുദ്ദീൻ പറഞ്ഞു. മുസ്ലീംങ്ങൾക്കെതിരെ മാത്രമല്ല, നിലപാടുകളുടെ പേരിൽ സംവിധായകൻ ആനന്ദ് പട്വർധനെതിരെ വലത് പക്ഷത്ത് നിന്നും വലിയ ആക്രമണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സിനിമാ മേഖലയിൽ മുസ്ലീങ്ങൾക്കെതിരെ വിവേചനം നിലനിൽക്കുന്നതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് ഏറ്റവും കൂടുതൽ പണം ഉണ്ടാക്കുന്നത് എന്നത് അനുസരിച്ചാണ് ബോളിവുഡിൽ ഓരോരുത്തരുടേയും വില നിശ്ചയിക്കുന്നത്. ഇപ്പോഴും ‘ഖാൻ’മാർ തന്നെയാണ് ഈ മേഖലയിൽ മുൻനിരയിൽ നിൽക്കുന്നതെന്നും നസറുദ്ദീൻ പറഞ്ഞു. വിവിധ വിഷയങ്ങളിൽ സംസാരിക്കുന്നതിന്റെ പേരിൽ തനിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഒരിക്കൽ പാകിസ്താനിലേക്കുള്ള ടിക്കറ്റ് വരെ ആളുകൾ അയച്ചു തന്നിരുന്നുവെന്നും നസറുദ്ദീൻ പറഞ്ഞു.
കഴിഞ്ഞ ദിവസം താലിബാനെതിരേയും നസറുദ്ദീൻ ഷാ എത്തിയിരുന്നു. തിലാബാന്റെ തിരിച്ചു വരവിൽ ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലീങ്ങൾ സന്തോഷിക്കുന്നത് അപകടകരമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
Comments