ലണ്ടൻ: ചോരകുടിയൻ വവ്വാലുകൾക്ക് അസുഖം വന്നാൽ അവ പൊതു വവ്വാൽ കൂട്ടത്തിൽ നിന്നും അകന്ന് ജീവിക്കുമെന്ന് കണ്ടെത്തൽ. ബിഹേവിയറൽ എക്കളോജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രോഗം പിടിപെടുമ്പോൾ ഇവ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്തുമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ഫീൽഡ് പരീക്ഷണങ്ങളിലൂടെയാണ് ഈ കണ്ടെത്തലിൽ എത്തിച്ചേർന്നത്.
31 പ്രായപൂർത്തിയായ വവ്വാലുകളെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. വവ്വാലുകളെ പിടികൂടിയ ശേഷം 15 വവ്വാലുകൾക്ക് ഉപ്പുവെള്ളവും 16 എണ്ണത്തിന് പ്രതിരോധ ശേഷിയെ ബാധിക്കുന്ന തരത്തിലുള്ള ലിപ്പോസാക്കറൈഡുകളും കുത്തിവെച്ച് തിരികെ അയച്ചു. മൂന്ന് ദിവസത്തിന് ശേഷം ഇവയെ വീണ്ടും നിരീക്ഷിച്ചു. ഇതിൽ 16 വവ്വാലുകൾ സാധാരണ ജീവിത രീതിയിൽ നിന്നും വ്യത്യസ്തമായിട്ടാണ് കഴിഞ്ഞതെന്ന് കണ്ടെത്തി.
15 വവ്വാലുകൾ സാധാരണ ജീവിതരീതിയാണ് പുലർത്തിയതെന്നും ലിപ്പോസാക്കറൈഡ് കുത്തിവെച്ചവ മറ്റ് വവ്വാലുകളിൽ നിന്നും മാറി ജീവിച്ചിരുന്നതായും കണ്ടെത്തി. കൂടാതെ രോഗബാധിതരായ വവ്വാലുകൾ മറ്റുള്ളവയിൽ നിന്നും അകലം പാലിച്ചാണ് കഴിഞ്ഞിരുന്നത്. അസുഖ ബാധിതരായ വവ്വാലുകൾക്ക് അല്ലാത്തവയുമായി ബന്ധപ്പെടാനുള്ള സാഹചര്യങ്ങൾ കൂടുതലായിരുന്നു. എന്നാൽ അവ 25മിനിറ്റ് നേരം മാത്രമാണ് സഹകരിച്ചതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
Comments