ന്യൂഡൽഹി:രാജ്യത്തെ ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 64,180 കോടി രൂപയുടെ പദ്ധതി നടപ്പിലാകുന്നതോടെ രാജ്യത്തെ ആരോഗ്യ മേഖലയുടെ മുഖച്ഛായ തന്നെ മാറും.
കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമാണ് ആത്മനിർഭർ സ്വസ്ഥ് ഭാരത്ആറുവർഷം കൊണ്ട് പ്രാഥമിക ആരോഗ്യ മേഖല മുതൽ എല്ലാ മേഖലകളുടെയും സമ്പൂർണ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ കീഴിൽ, രാജ്യത്തെ 3,382 ബ്ലോക്കുകളിലും, 17,788 ഗ്രാമങ്ങളിലും 11,024 നഗര പ്രദേശങ്ങളിലും സംയോജിത പബ്ലിക് ഹെൽത്ത് ലാബുകൾ സ്ഥാപിക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ രോഗനിർണ്ണയവും, ചികിത്സയും അതിവേഗത്തിൽ സാധാരണക്കാരന് ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. രാജ്യത്തെ 602 ജില്ലകളിൽ ക്രിട്ടിക്കൽ കെയർ ആശുപത്രികളും തുറക്കും. ഫെബ്രുവരി 1 ന് അവതരിപ്പിച്ച ബജറ്റിലാണ് പ്രധാനമന്ത്രിയുടെ ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതി പ്രഖ്യാപിച്ചത്.
അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ മുതൽ പരിശോധന, ചികിത്സ, മരുന്ന്, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുടെ സമഗ്ര വികസനമാണ് ഉണ്ടാകാൻ പോകുന്നത്. ഈ പദ്ധതി പ്രകാരം, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും കൂടുതൽ വിപുലീകരിക്കും . റിപ്പോർട്ട് അനുസരിച്ച്, സംയോജിത ആരോഗ്യ വിവര പോർട്ടലും ആരംഭിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട് . പൊതുജനാരോഗ്യ ലാബുകൾ തമ്മിലും ബന്ധിപ്പിക്കും.
ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമേയാണ് പ്രധാനമന്ത്രി ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയും നടപ്പിലാക്കുന്നത്. രണ്ട് മൊബൈൽ ആശുപത്രികളും രാജ്യത്തുടനീളം തുറക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ട് . രാജ്യത്ത് ഏറ്റവും ദുർബലമായ ആരോഗ്യ സൗകര്യങ്ങളുള്ള 10 സംസ്ഥാനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Comments