കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചത് സാക്ഷി വിസ്താരത്തിനെന്ന് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും നിയമസഭാ കക്ഷി നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്നത് മാദ്ധ്യമ ഭാഷയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചന്ദ്രികയുടെ കാര്യത്തിൽ ഇഡിയ്‌ക്ക് വ്യക്തത കൊടുക്കുകയും നടത്തിപ്പിൽ വന്ന കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യും.
എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇഡിയുടെ മുന്നിൽ ഹാജരാകുന്നതിന് മുൻപ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ പ്രേരിതമായ അന്വേഷണമാണോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അതിന് ഉത്തരം നിങ്ങളുടെ കയ്യിൽ തന്നെ ഉണ്ടല്ലോയെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
സെപ്തംബർ രണ്ടിന് ഹാജരാകാനായിരുന്നു കുഞ്ഞാലിക്കുട്ടിയോട് ഇഡി ആദ്യം നിർദ്ദേശിച്ചിരുന്നത്. അന്ന് ഇമെയിൽ അയച്ച് അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ 11 മണിക്ക് എത്താൻ ഇഡി നിർദ്ദേശിച്ചിരുന്നു. എന്നാൽ വ്യക്തിപരമായ അസൗകര്യം കാരണം രാവിലെ എത്തുന്നതിന് പകരം ഉച്ചയ്‌ക്ക് ശേഷം എത്താമെന്ന് ഇഡിയെ അറിയിച്ചു.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. പാലം പണിയിലെ അഴിമതി വഴികിട്ടിയ 10 ലക്ഷം മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്നും നോട്ടു നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് തുക നിക്ഷേപിച്ചതെന്നും കാണിച്ച് ഇത്തരം കാര്യങ്ങളിൽ അന്വേഷണം വേണമെന്ന് ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവായിരുന്നു പരാതിക്കാരൻ. തുടർന്ന് ഹൈക്കോടതി ഇ.ഡിയോട് കേസെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. പാണക്കാട് മുഇനലി തങ്ങളോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിനേയും ഇഡി വിളിപ്പിച്ചിട്ടുണ്ട്.
Comments