ലക്നൗ : ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് ഫുഡ് പ്ലാന്റ് ഉത്തർപ്രദേശിലെ മഥുരയിൽ സ്ഥാപിച്ച് പെപ്സികോ . മഥുരയിലെ കോസി കലാനിൽ ആഗോള ഫുഡ് ആൻഡ് ബിവറേജ് കമ്പനി 814 കോടി രൂപയ്ക്ക് ഒരുക്കിയ ഏറ്റവും വലിയ ഗ്രീൻഫീൽഡ് ഫുഡ്സ് പ്ലാന്റ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വർഷം മാർച്ചിൽ തൊഴിലാളി പ്രശ്നങ്ങൾ കാരണം കമ്പനി കേരളം ഉപേക്ഷിച്ചിരുന്നു . കഞ്ചിക്കോട് വ്യവസായ മേഖലയിലുള്ള കേരളത്തിലെ പ്ലാന്റ് തുറക്കാന്‍ താല്പര്യമില്ലെന്ന് പെപ്സി-വരുണ്‍ ബ്രീവറീസ് കമ്പനിയാണ് അന്ന് വ്യക്തമാക്കിയത് . സേവന-വേതന വ്യവസ്ഥകള്‍ പുതുക്കിയില്ലെന്ന് ആരോപിച്ചായിരുന്നു കമ്പനിയില്‍ തൊഴില്‍ സമരം നടന്നത്. പിന്നീട് സമരം അവസാനിപ്പിച്ച് തൊഴിലാളി സംഘടനകള്‍ കത്തു നല്‍കിയെങ്കിലും കമ്പനി ലോക്കൗട്ടില്‍ ഉറച്ചുനിന്നു.
മഥുര പ്ലാന്റിൽ, ലേയുടെ ഉരുളക്കിഴങ്ങ് ചിപ്സാണ് ഉത്പാദിപ്പിക്കുക . കമ്പനിയുടെ ആദ്യത്തെ ‘മെയ്ക്ക് ആൻഡ് മൂവ്’ ഫാക്ടറിയായിരിക്കും ഇത്. പ്ലാന്റിൽ നിന്ന് വിതരണക്കാർക്ക് നേരിട്ട് ഉത്പന്നങ്ങൾ വിൽക്കും . “അത്യാധുനിക പ്ലാന്റ് യുപി സർക്കാരിന്റെ വ്യവസായവൽക്കരണ നേതൃത്വത്തിലുള്ള വളർച്ചാ അജണ്ടയുമായി യോജിക്കുന്നു,” എന്നാണ് കമ്പനിയുടെ പത്രക്കുറിപ്പിൽ പറയുന്നത് .
29 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പെപ്സികോ ഫാക്ടറി, 150,000 ടൺ ഉരുളക്കിഴങ്ങിന്റെ ബിസിനസാകും ചെയ്യുക . ഇത് 5,000 കർഷകർക്ക് ഗുണം ചെയ്യുകയും 1,500 നേരിട്ടും അല്ലാതെയും തൊഴിൽ അവസരങ്ങൾ നൽകുകയും ചെയ്യും. പ്ലാന്റിലെ തങ്ങളുടെ ജീവനക്കാരിൽ 30 ശതമാനമെങ്കിലും സ്ത്രീകളായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി.മികച്ച വിതരണ ശൃംഖലയ്ക്കായി ഉത്തർപ്രദേശിൽ അത്യാധുനിക കോൾഡ് സ്റ്റോറേജ് വെയർഹൗസും നിർമ്മിക്കുമെന്ന് കമ്പനി അറിയിച്ചു.
Comments