ന്യൂഡൽഹി: പസഫിക്കനപ്പുറത്തേക്ക് നീളുന്ന ത്രിരാഷ്ട്ര സുരക്ഷാ കൂട്ടായ്മ ചൈനയുടെ അധിനിവേശ ശ്രമങ്ങൾക്ക് അന്ത്യംകുറിക്കുമെന്ന് ഇന്ത്യ. തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെയാണ് അമേരിക്കയ്ക്കൊപ്പം ബ്രിട്ടനും ഓസ്ട്രേലിയയും ചേരുന്ന ത്രിരാഷ്ട്ര സുരക്ഷാ സഖ്യത്തെ(ഔകുസ്) ഇന്ത്യ കാണുന്നത്.
നിലവിൽ ബ്രിട്ടനുൾപ്പെടാത്ത ക്വാഡ് സഖ്യത്തിലെ മുഖ്യപങ്കാളിത്തം വഹിക്കുന്ന രാജ്യങ്ങളാണ് അമേരിക്കയും ഓസ്ട്രേലിയയും. ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുന്ന സഖ്യമാണ് ബ്രിട്ടൻ ചേരുന്നതോടെ ത്രിരാഷ്ട്ര സഖ്യ നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നത്. ചൈനയുടെ കടന്നുകയറ്റം പസഫിക്കിലേക്കും അത്ലാന്റിക്കിലേക്കും യാതൊരു നിയന്ത്രണവുമില്ലാതെ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ബ്രിട്ടനുൾപ്പടെ സമുദ്രമേഖലയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നത്.
പസഫിക്കിൽ ചൈനയുടെ നിരന്തരഭീഷണി നേരിടുന്ന ഓസ്ട്രേലിയയ്ക്ക് ത്രിരാഷ്ട്ര സഖ്യം നിർണ്ണായക സഹായമാണ് നൽകുന്നത്. സമുദ്രമേഖലയിലെ ലോകരാഷ്ട്രങ്ങളുടെ കൂട്ടായ്മയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ അദ്ധ്യക്ഷ സ്ഥാനം വഹിച്ച ആഗസ്റ്റിലെ സമ്മേളനത്തിൽ സമുദ്രസുരക്ഷയെ ലോകസമാധാനത്തിന്റെ സുപ്രധാന മാനദണ്ഡമായി കാണണമെന്ന നരേന്ദ്രമോദിയുടെ ആശയത്തിന്റെ പൂർത്തീകരണമായിട്ടാണ് പ്രതിരോധ വിദഗ്ധർ വിഷയത്തെ കാണുന്നത്.
Comments