ന്യൂഡൽഹി: ഐഎസ്ഐയുടെയും അധോലോക ഭീകരതയുടെയും സൂത്രധാരനായ ഹുമൈദുർ റഹ്മാൻ യുപി പോലിസിന്റെ പിടിയിലായെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഉസാമയുടെ ബന്ധുവാണ് റഹ്മാൻ. ഹുമൈദുർ റഹ്മാനെ വിശദമായ ചോദ്യം ചെയ്യലിനായി യുപി പോലീസ് ലക്നൗവിലേക്ക് എത്തിച്ചതായാണ് സൂചന. ഡൽഹി പോലീസ് പ്രത്യേക സംഘം ലക്നൗവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക സെൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്നും ഒദ്യോഗിക വൃത്തങ്ങൾ പറയുന്നു. അറസ്റ്റിലായ ഭീകരർ സിഷാനെയും ഉസാമയെയും പാകിസ്താനിലേക്ക് പരിശീലനത്തിന് അയയ്ക്കാൻ സഹായം നൽകിയത് ഹുമൈദുർ ആണെന്നും പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ആറ് ഭീകരർ ഡൽഹി പോലീസിന്റെ പിടിയിലായതിന് ശേഷം ഭീകരതയുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. അറസ്റ്റിലായ ഉസാമയുടെ ബന്ധുക്കളാണ് ഇതിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.ഒസാമയുടെ അമ്മാവനും അച്ഛനും ചേർന്ന സംഘമാണ് പരിശീലനം ആസൂത്രണം ചെയ്യുന്നത്. ഉസാമയുടെ പിതാവ് ഉസൈദുർ റഹ്മാൻ ദുബായിൽ മദ്രസ നടത്തുകയാണ്. അന്താരാഷ്ട്ര ഡോൺ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിമുമായി ഇയാൾക്ക് അടുത്ത ബന്ധമാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ഉസൈദൂറിന് നേരിട്ട് ബന്ധമുണ്ട്. ഉസൈദൂറിനൊപ്പം, ഉസാമയുടെ അമ്മാവൻ ഹുമൈദും തീവ്രവാദ പരിശീലനത്തിനായി ഗൂഢാലോചനയിൽ പങ്കാളിയായിരുന്നു. ചോദ്യം ചെയ്യലിൽ പോലീസിന് ലഭിച്ച റിപ്പോർട്ടുകളനുസരിച്ച് ഉസാമ പാകിസ്താനിലെ തട്ടയിൽ നടന്ന തീവ്രവാദ പരിശീലന ക്യാമ്പിൽ പങ്കെടുത്തിരുന്നു.
ഭീകരാക്രമണത്തിലൂടെ ഇന്ത്യയിൽ വൻ നാശം ഉണ്ടാക്കാനായിരുന്നു ഇവരുടെ പദ്ധതി. പാലങ്ങളും റെയിൽവെ ട്രാക്കുകളും തകർക്കാനും ഇവർക്ക് പരിശീലനം ലഭിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. പോലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് റെയിൽവെ ട്രാക്ക് തകർക്കാനുള്ള പ്രധാന പരിശീലനം ഇവർക്ക് ലഭിച്ചത് പാകിസ്താനിൽ നടന്ന പരിശീലനത്തിലാണ്.1.5 കിലോ ആർഡിഎക്സ് ഭീകരരുടെ പക്കൽ നിന്ന് കണ്ടെടുത്തതായും അന്വേഷണ സംഘം വെളിപ്പെടുത്തി.
Comments