ഇസ്ലാമാബാദ് : പാകിസ്താനിൽ മസ്ജിദിലെ പെപ്പിൽ നിന്നും വെള്ളം കുടിച്ച ഹിന്ദു കുടുംബത്തിന് നേരെ മതമൗലികവാദികളുടെ ആക്രമണം. പഞ്ചാബ് പ്രവിശ്യയിലായിരുന്നു സംഭവം. റഹീമ്യാർ ഖാൻ സ്വദേശി അലം റാം ഭീലിനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്.
പ്രദേശത്തെ പരുത്തി കർഷകനാണ് റാം. ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പം കൃഷി സ്ഥലത്തു നിന്നും മടങ്ങുന്നതിനിടെ ദാഹിച്ചപ്പോഴായിരുന്നു മസ്ജിദിലെ പൈപ്പിൽ നിന്നും വെള്ളം കുടിച്ചത്. എന്നാൽ ഇത് കണ്ട മതമൗലികവാദികൾ മസ്ജിദ് അശുദ്ധമാക്കിയെന്ന് ആരോപിച്ച് റാമിനെയും കുടുംബത്തെയും വളഞ്ഞ് മർദ്ദിക്കുകയായിരുന്നു. പോലീസ് എത്തിയാണ് മതമൗലികവാദികളുടെ പക്കൽ നിന്നും റാമിനെയും കുടുംബത്തെയും രക്ഷിച്ചത്.
എന്നാൽ സംഭവത്തിൽ റാം പരാതി അറിയിച്ചിട്ടും പോലീസ് കേസ് എടുക്കാൻ തയ്യാറായിട്ടില്ല. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹരീക് ഇ ഇൻസാഫ് പാർട്ടിയെ അംഗങ്ങളും ഹിന്ദു കുടുംബത്തെ മർദ്ദിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. ഇതാണ് പോലീസ് കേസ് എടുക്കാതിരിക്കാൻ കാരണമെന്നാണ് വിവരം.
സമാധാന സമിതി ജില്ലാ കമ്മിറ്റി അംഗം പീറ്റർ ജോൺ ഭീലിനൊപ്പമാണ് റാം പോലീസിൽ പരാതി നൽകാൻ എത്തിയത്. എന്നിട്ടും കേസ് രജിസ്റ്റർ ചെയ്തത് രാഷ്‌ട്രീയ സമ്മർദ്ദത്തെ തുടർന്നാണെന്ന് ഹിന്ദുക്കൾ വ്യക്തമാക്കി. സംഭവത്തിൽ സമാധാന സമിതി അടിയന്തിര യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.
അതേസമയം സംഭവം വിശദമായി പരിശോധിച്ചുവരികയാണെന്നാണ് ഡെപ്യൂട്ടി കമ്മീഷണർ ഡോ. ഖുറാം ഷെഹ്‌സാദ് പറയുന്നത്. അടുത്ത ദിവസം തന്നെ ഹിന്ദു സംഘടനയിലെ മുതിർന്ന അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം മാത്രമേ നിയമ നടപടികളിലേക്ക് കടക്കുള്ളൂവെന്നും ഷെഹ്‌സാദ് വ്യക്തമാക്കി.
Comments