പട്‌ന: ബിഹാറിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു. വടക്കൻ ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് പകർച്ചവ്യാധി ഗുരുതരമായി ബാധിച്ചിരിക്കുന്നത്. പ്രതിദിനം 25 ലധികം നവജാത ശിശുക്കളാണ് ജില്ലാ സദർ ആശുപത്രിയിൽ ചികിത്സയ്‌ക്കായി വരുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഗോപാൽഗഞ്ച് ജില്ലയിൽ പനി ബാധിച്ച് 10 കുട്ടികളാണ് മരിച്ചത്.
ഭൂരിഭാഗം കുട്ടികളും ന്യുമോണിയ ബാധിതരാണെന്നാണ് സദർ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. സൗരഭ് അഗർവാൾ പറഞ്ഞത്. പനി കൂടാതെ കുട്ടികളിൽ ശ്വാസസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ട്.ചൈൽഡ് വാർഡിൽ 15 കിടക്കകളാണുളളതെന്നും അവയെല്ലാം നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികൾക്ക് ശ്വാസസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആശുപത്രിയിൽ മതിയായ രീതിയിൽ ആവിപിടിക്കാനുളള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
കുചൈക്കോട്ട്, ജധോപൂർ, മാഞ്ച, താവെ ബ്ലോക്ക് എന്നിവിടങ്ങളിൽ നിന്നാണ് ഭൂരിഭാഗം കുട്ടികളും വരുന്നത്. കൂടാതെ മറ്റ് നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും ധാരാളം കുട്ടികൾ ചികിത്സയ്‌ക്കായി വരുന്നുണ്ടെന്നും അഗർവാൾ അറിയിച്ചു.
1200 ലധികം കുട്ടികൾക്ക് പനിയുടെ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യ വൃത്തങ്ങൾ ചുണ്ടിക്കാട്ടി.
പട്‌നയിലെ നാല് പ്രധാന ആശുപത്രികളായ പിഎംസിഎച്ച്, എൻഎംസിഎച്ച്, ഐജിഐഎംഎസ്, പട്‌ന എയിംസ് എന്നിവിടങ്ങളിൽ 250 ഓളം രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.















