മുംബൈ: വയോധികയെ വഴിയിൽ തടഞ്ഞു നിർത്തിയ ശേഷം വിലപിടിപ്പുള്ള വസ്തുകൾ കൊള്ളയടിച്ചു. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ എൻഎം ജോഷി റോഡിലാണ് സംഭവം.
വഴിയിലൂടെ നടന്നു പോകുകയായിരുന്ന വയോധികയെ തടഞ്ഞു നിർത്തി സംസാരിച്ച ശേഷം രണ്ട് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണം കവരുകയായിരുന്നു. സംഭവത്തെ തുടർന്ന് വയോധിക അഗ്രിപാദ പോലീസിന് പരാതി നൽകി.
കേസ് അന്വേഷണത്തിന്റെ ഭാഗമായി പരിസരത്തെ 150 സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചു. കവർച്ചയ്ക്ക് ശേഷം മോഷ്ടാക്കൾ ആറു വാഹനങ്ങളിലാണ് രക്ഷപ്പെട്ടതെന്ന് ഇതിലൂടെ കണ്ടെത്തി.
സംഘത്തിൽ ഒരാൾ ഫോണിൽ സംസാരിച്ചതായി പോലീസ് മനസിലാക്കിയിരുന്നു. തുടർന്ന് ഇയാളുടെ നമ്പർ പിന്തുടർന്ന പോലീസ് ഇവർ വാടകയ്ക്കെടുത്ത ഫ്ളാറ്റിലെത്തിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
രാംലാൽ ചുന്നിലാൽ റാത്തോട്, ബുച്ഛ ഗംഗാറാം സോലങ്കി, ലക്ഷമൺ ശാമു ദേവ്രസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ലക്ഷ്മണിനെ കൊലക്കുറ്റം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഇതിനു മുൻപും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Comments