പാലക്കാട്: നാർകോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പാലാബിഷപ്പിനെ പോലെ ഉന്നതസ്ഥാനത്ത് ഇരിക്കുന്നയാളിൽ നിന്ന് ഉണ്ടാകേണ്ടതല്ല നാർകോട്ടിക് പരാമർശമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കാര്യങ്ങൾ മനസ്സിലാക്കി വേണം പൊതു സമൂഹത്തിൽ അവതരിപ്പിക്കാൻ.പ്രസ്താവന നിർഭാഗ്യകരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.നർക്കോട്ടിക് വ്യാപനത്തിനെതിരെ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്.എന്നാൽ നർകോട്ടിക് ജിഹാദ് എന്ന പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകരുതെന്ന് അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് പെരുവെമ്പ് ലോക്കൽ കമ്മറ്റി ഓഫീസ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിയ്‌ക്കുകയായിരുന്നു മുഖ്യമന്ത്രി.നേരത്തെ മാദ്ധ്യമങ്ങൾ നാർകോട്ടിക് ജിഹാദ് പ്രസ്താവന സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞിരുന്നുവെങ്കിലും വ്യക്തമായ മറുപടി അദ്ദേഹം നൽകിയിരുന്നില്ല. മതനേതാക്കൾ സമൂഹത്തിൽ വിഭജനം ഉണ്ടാക്കുന്ന രീതിയിൽ പ്രസ്താവനകൾ നടത്തരുത് എന്ന് മാത്രമാണ് ഇതുവരെയുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. അതിൽ നിന്ന് വിത്യസ്തമായാണ് ഇന്ന് മുഖ്യമന്ത്രി ബിഷപ്പിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ചത്.
പ്രസംഗത്തിൽ കോൺഗ്രസിനെതിരെയും മുഖ്യമന്ത്രി രൂക്ഷവിമർശനം നടത്തി. കേരളം മതനിരപേക്ഷതയുടെ വിളനിലമാണ് അതിനെ തകർക്കാൻ ഏത് കോണിൽ നിന്നും ശ്രമമുണ്ടായാലും ചെറുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി താക്കീത് നൽകി.ഇപ്പോഴത്തെ സാഹചര്യത്തിൽ ചില്ലറ ആളുകളെ കിട്ടുമോയെന്ന് കരുതി ഓടി വരുന്നവരുണ്ട്.അവരെ കണ്ട് ഭ്രമിച്ച് പോവരുത് അവരുടെ ഉദ്ദേശം വേറെ ചിലതാണ് എന്ന തരത്തിൽ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്.
Comments