മധുബാനി : വർദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങളിൽ പലരും ആശങ്കാകുലരാണ്. കോടതികൾ തന്നെ ഇത്തരം പീഡനക്കേസുകളിൽ ഉൾപ്പെടുന്ന പ്രതികൾക്ക് പല തരത്തിലുള്ള ശിക്ഷകളാണ് വിധിക്കുന്നതും .
പീഡനക്കേസിൽ പ്രതിയായ യുവാവിന് ബീഹാറിലെ മധുബാനി ജില്ല ജഞ്ചാർപൂരിലെ ഒരു പ്രാദേശിക കോടതി നൽകിയത് അപൂർവ്വമായ ഒരു ശിക്ഷാവിധിയാണ് . ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ അലക്കണമെന്നാണ് കോടതി ഉത്തരവ് . പ്രതിയ്ക്ക് കോടതി ജാമ്യം നൽകിയതും ഈ ഉത്തരവിന്മേലാണ് .
20 കാരനായ ലാലൻ കുമാറാണ് സ്വന്തം ഗ്രാമത്തിലെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയത് . ഇയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ സ്ത്രീകളെ ബഹുമാനിക്കാൻ കോടതി ഇയാളോട് ആവശ്യപ്പെട്ടു. തുടർന്ന് പ്രതിയുടെ ജോലി എന്താണെന്ന് തിരക്കിയ കോടതിയിൽ അലക്ക് ജോലിയാണ് തനിക്കെന്ന് പ്രതി മറുപടി നൽകി.
തുടർന്നാണ് അടുത്ത ആറ് മാസത്തേക്ക്, ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ കഴുകി, ഇസ്തിരിയിട്ട് നൽകണമെന്ന് കോടതി നിർദേശിച്ചത് . ഇതുവഴി സ്ത്രീകളോട് ഇയാൾക്ക് ബഹുമാനം തോന്നുമെന്നും കോടതി പ്രസ്താവിച്ചു.ഗ്രാമത്തിൽ ഏകദേശം 2000 സ്ത്രീകളാണുള്ളത് . ഇവരുടെ വസ്ത്രങ്ങളാണ് അടുത്ത ആറുമാസം വരെ ലാലൻ കഴുകി ഇസ്തിരിയിട്ട് നൽകേണ്ടത് .ലാലൻ കോടതി ഉത്തരവ് കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നോക്കേണ്ടത് ഗ്രാമത്തിലെ സർപ്പഞ്ചിനോ ഗ്രാമസേവകനോ ആയിരിക്കും.
ലാലൻ തന്റെ സൗജന്യ ജോലിക്ക് സർപ്പഞ്ചിൽ നിന്നോ ഗ്രാമസേവകനിൽ നിന്നോ സർട്ടിഫിക്കറ്റ് കൊണ്ടുവന്ന് കോടതിയിൽ സമർപ്പിക്കുകയും വേണം. ജാമ്യാപേക്ഷയുടെ പകർപ്പും സർപ്പഞ്ചിനും ഗ്രാമത്തലവനും കോടതി അയച്ചിട്ടുണ്ട്.
Comments