ശ്രീനഗർ : പതിമൂന്ന് മാസങ്ങൾക്ക് മുൻപ് കാണാതായ സൈനികന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി . ജമ്മു കശ്മീരിലെ കുൽഗാമിലെ മുഹമ്മദ് പോറ ഗ്രാമത്തിലാണ് സൈനികന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ഗ്രാമത്തിലെ ബിഎസ്എൻഎൽ ടവറിന് സമീപം കണ്ടെത്തിയ മൃതദേഹം സൈനികൻ ഷാക്കിർ മൻസൂർ വാഗെയുടെതാണെന്ന് പിതാവ് മൻസൂർ അഹമ്മദ് തിരിച്ചറിഞ്ഞു.തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം.
ടെറിട്ടോറിയൽ ആർമിയുടെ 162 ബറ്റാലിയനിലെ റൈഫിൾമാനായ ഷാക്കിർ മൻസൂർ വാഗെയെ 2020 ഓഗസ്റ്റിലാണ് കാണാതായത് . ഷോപ്പിയാനിലെ ഹർമെയ്ൻ ഗ്രാമവാസിയായിരുന്നു. അദ്ദേഹത്തിന്റെ വാഹനവും അന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.മൃതദേഹം ലോക്കൽ പോലീസിന് കൈമാറിയിട്ടുണ്ട്. ഡിഎൻഎ പരിശോധന നടത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറും
Comments