ജനീവ : പാക് അധീന കശ്മീരിൽ നിന്നും പാകിസ്താൻ എത്രയും വേഗം പിൻവാങ്ങണമെന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യൻ പ്രതിനിധി സ്നേഹ ദുബെ ആണ് പാകിസ്താന് ശക്തമായ താക്കീത് നൽകിയത്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നതു തുടർന്നാൽ പാകിസ്താൻ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും സ്നേഹ ആവർത്തിച്ചു.
76ാമത് ജനറൽ അസംബ്ലിയെ വെർച്വലായി അഭിസംബോധന ചെയ്ത പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയം ഉയർത്തി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനോടായിരുന്നു സ്നേഹയുടെ പ്രതികരണം. ഇമ്രാനെതിരെ രൂക്ഷവിമർശനമാണ് സഭയിൽ ഇന്ത്യ ഉന്നയിച്ചത്.
ഇന്ത്യയ്ക്കെതിരെ കുപ്രചാരണം നടത്താൻ ഇമ്രാൻഖാൻ തുടർച്ചയായി ഐക്യരാഷ്ട്രസഭയുടെ വേദി ഉപയോഗിക്കുന്നത് ഖേദകരമാണെന്ന് സ്നേഹ ദുബൈ പറഞ്ഞു. ഭീകരരുടെ താവളമായ പാകിസ്താന്റെ ലോകശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം വിഫലമാണ്. ഭീകരർക്ക് പിന്തുണ, പരിശീലനം, സാമ്പത്തിക സഹായം എന്നിവ നൽകുന്ന രാജ്യമാണ് പാകിസ്താനെന്ന വസ്തുത ആഗോള സമൂഹത്തിന് അറിയാമെന്നും സ്നേഹ ആഞ്ഞടിച്ചു.
ജമ്മു കശ്മീരിന്റെ മുഴുവൻ പ്രദേശങ്ങളും ഇന്ത്യയുടേതാണ്. ഇതിൽ പാകിസ്താൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാക് അധീന കശ്മീരും ഉൾപ്പെടുന്നു. എത്രയും വേഗം പ്രദേശങ്ങൾ ഇന്ത്യയ്ക്ക് വിട്ടു നൽകുന്നതാണ് നല്ലതെന്നും സ്നേഹ താക്കീത് നൽകി.
Comments