സന: വടക്കൻ യെമനിൽ സ്ഥിതി ചെയ്യുന്ന ഹജ്ജ പ്രവിശ്യയിൽ ഹൂതികളുടെ ആക്രമണം. മിസൈൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായാണ് വിവരം. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. പൊതുഅവധി ആഘോഷിക്കാനെത്തിയ ജനക്കൂട്ടത്തിന് ഇടയിലേക്കാണ് മിസൈൽ വന്നു പതിച്ചത്. സാധാരണക്കാരും സൈനികരും ഉൾപ്പെടെയുള്ളവർ ജനക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
യെമനെ റിപ്പബ്ലിക് ആക്കിയ 1962-വിപ്ലവത്തിന്റെ 59-ാം വാർഷികാഘോഷം നാളെ നടക്കാനിരിക്കെയാണ് ആക്രമണം. സർക്കാരിന്റെ കീഴിലുള്ള നഗരങ്ങളിലും പ്രവിശ്യകളിലുമാണ് ആഘോഷങ്ങൾ നടക്കാറുള്ളത്.
2014 മുതൽ യെമനിൽ ആഭ്യന്തര കലാപം രൂക്ഷമാണ്. രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങൾ ഹൂതി വിമതർ കയ്യടക്കിയതിന് പിന്നാലെയാണിത്. 2004 മുതൽ തന്നെ ഇറാന്റെ പിന്തുണയോടെ ഹൂതികൾ സർക്കാരുമായി ഏറ്റുമുട്ടലുകൾ തുടരുകയാണ്. വർഷങ്ങളുടെ പോരാട്ടത്തിന് ശേഷം 2018ൽ മിഡി അടക്കമുള്ള പ്രദേശങ്ങൾ യെമൻ സൈന്യം തിരിച്ചുപിടിച്ചിരുന്നു. പതിനായിരക്കണക്കിന് ജനങ്ങൾ കൊല്ലപ്പെട്ട ആഭ്യന്തര യുദ്ധത്തെ തുടർന്ന് 40 ലക്ഷത്തിലധികം ആളുകൾ രാജ്യത്ത് നിന്നും പലായനം ചെയ്തു. രാജ്യത്തെ മുഴുവൻ കനത്ത പട്ടിണിയിലേക്കും ആഭ്യന്തര യുദ്ധം തള്ളിവിട്ടു.
Comments