കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികൾക്കും ഇവരുമായി ബന്ധപ്പെട്ടവർക്കും ശ്രീലങ്കൻ ബന്ധം ഉള്ളതായി കണ്ടെത്തൽ. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ എക്‌സൈസ് ക്രൈംബ്രാഞ്ചിന് ലഭിക്കുന്നത്. രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്റെ ബന്ധമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.
കടൽ വഴി കേരള-തമിഴ്‌നാട് തീരത്തേയ്‌ക്ക് മയക്കുമരുന്ന് എത്തുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. കാക്കനാട്ടിലെ മയക്കുമരുന്ന് കേസിൽ പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടമായ ട്രിപ്ലിക്കെയിനും തീരപ്രദേശമാണ്. ചെന്നൈയിൽ നടത്തിയ റെയ്ഡിൽ ഇത് കണ്ടെത്തിയിരുന്നു. ട്രിപ്ലിക്കെയിൻ സംഘത്തെ നിയന്ത്രിക്കുന്നത് മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ്. ഇവർക്ക് ശ്രീലങ്കയിലെ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്നാണ് നിലവിൽ പിരശോധിക്കുന്നത്.
അതേസമയം കേസിലെ പ്രതികൾ കൊടൈക്കനാലിൽ നിശാ പാർട്ടി സംഘടിപ്പിച്ച ഇടങ്ങളെല്ലാം എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതിയായ മുഹമ്മദ് ഫവാസ് ഇവിടെ എസ്റ്റേറ്റ് വാങ്ങാൻ പദ്ധതിയിട്ടിരുന്നു. കോടികൾ വിലവരുന്ന എസ്‌റ്റേറ്റ് വാങ്ങാനാണ് ഇയാൾ പദ്ധതിയിട്ടിരുന്നത്. എസ്റ്റേറ്റ് വാങ്ങി ലഹരി പാർട്ടികൾ സംഘടിപ്പിക്കാനായിരുന്നു ഇവരുടെ പദ്ധതി.
Comments