തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. കേരളാ തീരത്ത് ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട മഴ പെയ്തേക്കാം. മണിക്കൂറിൽ 41 മുതൽ 61 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും സാധ്യതയുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ജാഗ്രതാ നിർദേശമുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലും ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താലുമാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ഇപ്പോൾ രൂപംകൊള്ളുന്നത് കാലവർഷം പൂർത്തിയാകുന്നതിന് മുന്നോടിയായുള്ള ന്യൂനമർദ്ദങ്ങളാണ്. സെപ്റ്റംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമാണിത്.
കേരളത്തിലെ മദ്ധ്യ-തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുക. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാവാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments