പട്ന: കഠിനമായ പരിശ്രമത്തിലൂടെ നിരവധി പേർ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ 10-ാം റാങ്കോടെ നേട്ടം കൈവരിച്ച 22 കാരന്റെ കഥയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. ബിഹാർ സ്വദേശിയായ സത്യം ഗാന്ധിയുടെ കഥയാണിത്. സത്യത്തിന്റെ വിജയം ആഘോഷിക്കുകയാണ് ഒരു ഗ്രാമം മുഴുവൻ.
ഗ്രാമീണ കുടുംബത്തിലാണ് സത്യം ഗാന്ധി ജനിച്ചത്. ഡൽഹി സർവ്വകലാശാലയിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. ഡൽഹിയിൽ പഠിക്കാൻ വരുന്നതിന് മുൻപ് സാൻഡ് വിച്ച്, മോമോസ് തുടങ്ങിയ ഫാസ്റ്റ് ഫുഡിനെ കുറിച്ച് കേട്ടിട്ട് കൂടിയില്ലെന്നാണ് സത്യം ഗാന്ധി പറയുന്നത്.
സിവിൽ സർവീസ് പരീക്ഷയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ഭിത്തിയിൽ ടൈംടേബിളുകൾ ഒട്ടിച്ച് വിഷയങ്ങൾ ക്രമീകരിച്ചായിരുന്നു സത്യം ഗാന്ധി പഠിച്ചിരുന്നത്. കുടുംബത്തിന്റെ ദാരിദ്ര്യം മൂലം ലോൺ എടുത്താണ് മകനെ പഠിപ്പിച്ചത്. എന്നാൽ നഗര ജിവിതത്തിലെ പ്രലോഭനങ്ങളൊന്നും തന്നെ അവനെ പഠന ശ്രദ്ധയിൽ നിന്നും വഴിതെറ്റിച്ചിട്ടില്ലെന്ന് അച്ഛൻ പറഞ്ഞു.
കരോൾ ബാഗിൽ പിജിയ്ക്ക് പഠിക്കുമ്പോൾ ആരുടെയും സഹായമില്ലാതെയാണ് സത്യം ഉന്നത വിജയം നേടിയത്. കോച്ചിങ് ക്ലാസുകളിലൊന്നും തന്നെ പോയിട്ടില്ല. മുറിയിൽ കൂടുതലും ബുക്കുകളും ഭൂപടങ്ങളുമാണ്.
എട്ടുമുതൽ പത്തുമണിക്കൂർ വരെയാണ് താൻ പഠനത്തിന് വേണ്ടി ചിലവഴിക്കുന്നതെന്നും സത്യം ഗാന്ധി പറയുന്നു. ഐഎഎസ് ഓഫിസറായ ശേഷം ഗ്രാമീണ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആദ്യ പോസ്റ്റിങ് ബിഹാറിൽ തന്നെയാകണമെന്നാണ് ആഗ്രഹമെന്നും സത്യം ഗാന്ധി പറഞ്ഞു.
Comments