ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഭീകരരുടെ രേഖാ ചിത്രം പുറത്തുവിട്ട് സൈന്യം. ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും സൈന്യം പ്രഖ്യാപിച്ചു. പാക് ഭീകരൻ ഹബീബുള്ള മാലിക് എന്ന സാജിദ് ഭട്ട് പരിശീലിപ്പിച്ച ലഷ്‌കർ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ശനിയാഴ്ച വൈകിട്ട് ജരാൻവാലിയിലെ വ്യോമസേന സ്‌റ്റേഷനിൽ നിന്ന് തിരികെ വരും വഴി സുരാൻകോട്ടിൽ വച്ചാണ് ഭീകരർ വ്യോമസേന വാഹനത്തിന് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ സൈനികൻ കോർപ്പറൽ വിക്കി പഹാഡെ വീരമൃത്യു വരിക്കുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നാല് ഭീകരരുടെ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും സംശയം തോന്നുന്നവരെ ചോദ്യം ചെയ്യുന്നതായും സൈന്യം അറിയിച്ചു.