ലൂയി പാസ്റ്റർ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ നാമം ചരിത്രത്തിന്റ സുവർണ ലിപികളിൽ രേഖപ്പെടുത്തിയതാണ്. പേവിഷ ബാധയെന്ന മഹാവിപത്തിൽ നിന്ന് മനുഷ്യനെ രക്ഷിച്ചത് ലൂയി പാസ്റ്ററുടെ കണ്ടുപിടുത്തമായിരുന്നു. 1895 സെപ്തംബർ 28ന് 72ാം വയസിൽ മരിച്ച ലൂയി പാസ്റ്ററോടുളള ആദര സൂചകമായാണ് ഈ ദിവസം ലോക പേ വിഷബാധ ദിനമായി ആചരിക്കുന്നത്.
ഫ്രാൻസിലെ അൽസേഴ്‌സ് എന്ന പട്ടണത്തിലെ ഒമ്പതു വയസുകാരനായ ജോസഫ് മീസ്റ്ററെ പേപട്ടി കടിച്ചതാണ് മരുന്നിന്റെ കണ്ടെത്തൽ യാഥാർഥ്യമാകാൻ കാരണം. അക്കാലത്ത് പേവിഷബാധയേറ്റാൽ മരണം ഉറപ്പാണ്. എന്നാൽ തന്റെ മകനെ മരണത്തിന് വിട്ടുകൊടുക്കാൻ ജോസഫിന്റെ അമ്മ തയ്യാറായിരുന്നില്ല.
പാരീസിലുളള ലൂയി പാസ്റ്റർ പേ വിഷബാധയ്‌ക്കെതിരെയുളള മരുന്നിന്റെ കണ്ടെത്തലിനുളള ശ്രമത്തിലാണെന്ന് അവർ അറിഞ്ഞു. തന്റെ മകനെയും കൊണ്ട് ആ അമ്മ പാരീസിലെത്തി. അക്കാലത്ത് മൃഗങ്ങളിൽ മാത്രമാണ് പാസ്റ്റർ തന്റെ മരുന്ന് കുത്തിവച്ചിരുന്നത്. തന്റെ ഒമ്പതുകാരനായ മകനിൽ മരുന്ന് കുത്തിവയ്‌ക്കാൻ ആ സ്ത്രീ അനുവദിച്ചു. സ്വന്തമായി വികസിപ്പിച്ച മരുന്ന് മനുഷ്യനിൽ കുത്തിവയ്‌ക്കാനുളള ആത്മവിശ്വാസം ലൂയി പാസ്റ്ററിലും ഉണ്ടായിരുന്നു.
ലൂയി പാസ്റ്റരുടെ മരുന്ന് കുത്തിവച്ചതിലൂടെ ആ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നു. പിന്നീട് ലൂയി പാസ്റ്റർ സ്ഥാപിച്ച പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൂക്ഷിപ്പുകാരനായി ജോസഫ് മാറിയെന്നത് ചരിത്രത്തിലെ മറ്റൊരു കൗതുകം. ലോകത്തെ വലിയ ഒരു വിപത്തിൽ നിന്നുളള ഒരു രക്ഷപ്പെടുത്തൽ കൂടിയായിരുന്നു ജോസഫിലൂടെ പാസ്റ്റർ യാഥാർഥ്യമാക്കിയത്.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന ജന്തുജന്യ രോഗമാണ് പേ വിഷബാധ. ലാറ്റിൻ ഭാഷയിൽ റാബീസ് എന്നാൽ ഭ്രാന്ത് എന്നാണ് അർഥം. ലാബ്‌ഡോ വൈറസ് കുടുബത്തിൽപ്പെട്ട ലിസ റാബീസ് എന്നയിനം ആർഎൻഎ വൈറസ് ആണ് പേ വിഷബാധയ്‌ക്ക് കാരണം. രോഗം ബാധിച്ച മൃഗങ്ങളുടെ കടി, മാന്തൽ, ഉമിനീർ എന്നിവ കാരണം നമ്മുടെ ശരീരത്തിൽ കയറാൻ സാധ്യതയുളള വൈറസിനെ കുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാനാകും.
ലോകത്ത് പ്രതിവർഷം 60,000ഓളം പേർ പേവിഷ ബാധയേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. വിഷബാധയുളള മൃഗങ്ങളുമായി സമ്പർക്കമുണ്ടായിട്ടും കുത്തിവയ്പ്പ് എടുക്കാൻ വരുത്തുന്ന വീഴ്ചയാണ് പേവിഷ ബാധയേറ്റുളള മരണത്തിന് കാരണം. ഉഷ്ണ രക്തമുളള എല്ലാ മൃഗങ്ങൾക്കും പേവിഷം ബാധിക്കാനുളള സാധ്യതയുണ്ട്. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിൽ വീക്കമുണ്ടാക്കി എൻസഫലാറ്റിസ് എന്ന രോഗാവസ്ഥയുണ്ടാകും. ഇതാണ് മരണത്തിലേക്ക് നയിക്കുന്നത്.
വർഷത്തിൽ 15 ദശലക്ഷത്തോളം പേർ പേവിഷ ബാധയ്‌ക്കെതിരായ കുത്തിവയ്പ്പ് എടുക്കുന്നു. പട്ടി, പൂച്ച എന്നിവയിലാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. കുറുക്കൻ, കുരങ്ങൻ, കാട്ടുപൂച്ച,കീരി എന്നിവയിലും പേവിഷ ബാധ കണ്ടുവരുന്നു. വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുതിവയ്പ്പ് എടുക്കുന്നതിലൂടെ പേവിഷ ബാധയെ ഒരു പരിധി വരെ പ്രതിരോധിക്കാം. പേവിഷ ബാധയേറ്റ വളർത്തു മൃഗങ്ങളുടെ പാൽ ഉപയോഗിച്ചാൽ പേടിക്കേണ്ടതില്ല. പാലിൽ രോഗാണുക്കളുടെ സാന്നിധ്യമുണ്ടായാലും ചൂടാക്കിയാൽ നശിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
Comments