തിരുവനന്തപുരം : വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ടിപി വധക്കേസ് പ്രതി കൊടി സുനി നിരാഹാരസമരത്തിൽ . കണ്ണൂർ ജയിലിലേക്ക് തന്നെ മാറ്റണമെന്നാണ് കൊടി സുനിയുടെ ആവശ്യം . വിയ്യൂർ ജയിലിൽ തനിക്ക് വധഭീഷണിയുണ്ടെന്ന് കാട്ടി കൊടി സുനി നേരത്തേ പരാതി നൽകിയിരുന്നു . ഇതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൊടി സുനി പരാതിയിൽ പേരെടുത്ത് പറഞ്ഞ തടവുകാരൻ റഷീദിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു.
വിയ്യൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് ആഴ്ചകൾക്കു മുമ്പാണ് കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. മറ്റ് തടവുകാരിൽ നിന്ന് വ്യത്യസ്തമായി സുനിയുടെ സെൽ 24 മണിക്കൂറും പൂട്ടിയിടും . ഗാർഡ് ഓഫീസിന് തൊട്ടടുത്ത സെല്ലാണിത് . ജയിൽ സൂപ്രണ്ട് ഉൾപ്പെടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ കണ്ണെത്തുന്നയിടമാണിത്.
സഹതടവുകാരുമായി ബന്ധപ്പെടാൻ കഴിയാത്ത രീതിയിലാണ് സുരക്ഷ. വ്യായാമത്തിനു പോലും പുറത്തിറക്കില്ല. ഭക്ഷണം അകത്തെത്തിക്കും. മറ്റ് തടവുകാരുമായി ബന്ധപ്പെടാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കുന്നുണ്ട്
Comments