തിരുവനന്തപുരം: കനയ്യ കുമാർ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നത് നിർഭാഗ്യകരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പോകില്ല എന്നായിരുന്നു തന്നോട് നേരത്തെ പറഞ്ഞത്. ബിഹാർ ഘടകവുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും അത് പരിഹരിച്ചതായും കാനം രാജേന്ദ്രൻ വ്യക്തമാക്കി. എന്നിട്ടും പാർട്ടി വിട്ടുപോകാനുള്ള കാരണം അറിയില്ല. കനയ്യ പാർട്ടിയെ വഞ്ചിച്ചതായി അഭിപ്രായമില്ലെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.
കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയെന്നാണ് സിപിഐ ദേശീയ നേതൃത്വം പ്രതികരിച്ചത്. വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലുള്ള രാജിയാണെന്ന് സെക്രട്ടറി ഡി. രാജ പറഞ്ഞു. ആളുകൾ വരികയും വഞ്ചിച്ച് പോവുകയും ചെയ്യും. കനയ്യയെ പാർട്ടി പദവികളിൽ നിന്നും പുറത്താക്കിയതായും സിപിഐ തുടർന്നും മുന്നോട്ട് പോകുമെന്നും രാജ പറഞ്ഞു.
ആരെങ്കിലും പാർട്ടി വിട്ടാൽ അയാൾക്ക് രാജ്യത്തെ അടിസ്ഥാന വിഭാഗത്തിന് വേണ്ടി പോരാടാൻ താത്പര്യമില്ലെന്നാണ് അർത്ഥം. ഇതിനെ ചതിയെന്ന് താൻ വിശേഷിപ്പിക്കും. കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ചതിയാണിത്. സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായപ്പോഴെല്ലാം അദ്ദേഹത്തെ പാർട്ടി സംരക്ഷിച്ചുവെന്നും എന്നിട്ടും അദ്ദേഹം വഞ്ചിച്ചുവെന്നും ഡി. രാജ കൂട്ടിച്ചേർത്തു.
ഗുജറാത്തിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നത്. രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. ഡൽഹിയിലെ ഭഗത് സിംഗ് പാർക്കിൽ എത്തിയ നേതാക്കൾ, ഭഗത് സിംഗ് പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു കോൺഗ്രസിൽ ചേർന്നത്.
Comments